ഇനി ആർക്കും ജയിൽപ്പുള്ളിയാകാം; വേണ്ടത് വെറും 500 രൂപ മാത്രം.

24 മണിക്കൂർ ജയിൽപുള്ളിയുടെ ജീവിതം അനുഭവിക്കാൻ ജയിൽ ടൂറിസം.

ജയിലിലേക്ക് ഏവർക്കും സ്വാഗതം. ജയിലിലേക്ക് ഒരു വിനോദ സഞ്ചാര യാത്ര. 500 രൂപയുണ്ടെങ്കിൽ ഒരു ദിവസം ജയിൽപുള്ളിയാകാൻ അവസരം. കർണാടക ബെലാഗവിയിലെ ഹിൻഡാൽഗ സെൻട്രൻ ജയിൽ അധികൃതരാണ് ജയിലിനുള്ളിൽ കഴിയാൻ താത്പര്യമുള്ളവർക്ക് അതിനുള്ള അവസരമൊരുക്കുന്നത്. പറഞ്ഞുകേട്ടോ വായിച്ചറിഞ്ഞോ സിനിമയിലൂടെയോ മാത്രം പരിചയമുള്ള ജയിൽ ജീവിതം പരിചയപ്പെടുത്തുന്ന ജയിൽ ടൂറിസമാണ് ലക്ഷ്യമിടുന്നത്. ഈ നിർദേശത്തിനുള്ള സംസ്ഥാനസർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് ജയിലധികൃതർ.

വിനോദ സഞ്ചാരമായി കരുതി ആരും ചാടിപ്പുറപ്പെടേണ്ട. മറ്റ് തടവുകാരോടെന്ന പോലെ തന്നെയാവും സന്ദർശകരോടുമുള്ള അധികൃതരുടെ പെരുമാറ്റം. പുലർച്ചെ മണിയടിയോടെ ദിനചര്യ ആരംഭിക്കും. തടവുപുള്ളികളുടേത്‌ പോലെ ജയിലിലെ നമ്പർ ഉള്ള യൂണിഫോം ധരിക്കണം. മറ്റ് തടവുപുള്ളികൾക്കൊപ്പം സെൽ പങ്കിടേണ്ടി വരും. ചിലപ്പോൾ വലിയ ജയിൽപുള്ളികളോടൊപ്പം കഴിയേണ്ടിയും വരും. നിലവിൽ വധശിക്ഷ കാത്ത് കഴിയുന്ന 29 കൊടും കുറ്റവാളികൾ ഹിൻഡാൽഗ ജയിലിലുണ്ട്. വീരപ്പന്റെ കൂട്ടാളികളും സീരിയൽ കില്ലറും ബലാത്സംഗ കേസ് പ്രതികളും ഇവിടെയുണ്ട്.

രാവിലെ അഞ്ച് മണിക്ക് ജയിലുദ്യോഗസ്ഥൻ വിളിച്ചുണർത്തും. തടവുപുള്ളികൾക്ക് നൽകുന്ന അതേ ഭക്ഷണം തന്നെയായിരിക്കും ലഭിക്കുക. ചായയ്ക്ക് മുമ്പ് സെല്ലിനകം വൃത്തിയാക്കണം. ഒരു മണിക്കൂറിന് ശേഷം പ്രാതൽ ലഭിക്കും. പതിനൊന്ന് മണിയ്ക്ക് ചോറും സാമ്പാറും. പിന്നെ രാത്രി ഏഴ് മണിക്ക് മാത്രമേ ഭക്ഷണം ലഭിക്കൂ. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം സസ്യേതര ഭക്ഷണം കിട്ടും. ശനി, ഞായർ ദിവസങ്ങളിൽ എത്തുകയാണെങ്കിൽ സ്പെഷ്യൽ ഭക്ഷണം കഴിക്കാം. ജയിലിനകത്ത് പൂന്തോട്ടനിർമാണം, പാചകം, ശുചീകരണം തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ പങ്കു ചേരുകയും വേണം.

രാത്രി ഭക്ഷണത്തിന് ശേഷം പായും കിടക്കയും സ്വയമെടുത്ത് അനുവദിച്ച സെല്ലുകളിലേക്ക് പോയി മറ്റുള്ളവരോടൊപ്പം നിലത്ത് കിടന്നുറങ്ങണം. സെല്ലുകൾ പൂട്ടിയിടും.

പ്രതികളോടൊപ്പം കഴിയുന്നത് ജയിൽവാസത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിക്കുമെന്ന് ജയിലധികൃതർ പറയുന്നു. കൂടാതെ ഇത് കുറ്റകൃത്യങ്ങളിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുമെന്ന പ്രതീക്ഷയും ഉദ്യോഗസ്ഥർ പങ്കുവെച്ചു.

Related Posts