പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം.
പത്തുമണിക്കൂറിൽ കൂടുതൽ സമയം എ ടി എം കാലിയായാൽ ബാങ്കുകൾക്ക് പതിനായിരം രൂപ പിഴ.

ന്യൂഡൽഹി: എ ടി എമ്മുകളിൽ പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്ത് എ ടി എമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്തുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
യഥാസമയം പണം നിറയ്ക്കാത്തതിനെ തുടർന്ന് പ്രവർത്തന രഹിതമായി കിടക്കുന്ന എ ടി എമ്മുകളെ കുറിച്ച് അവലോകനം നടത്തിയെന്നും ഇത് പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്നുണ്ടെന്നുമുളള വിലയിരുത്തലിലാണ് നടപടി. പൊതുജനത്തിന് ആവശ്യത്തിന് പണം എ ടി എമ്മുകളിലൂടെ ലഭ്യമാകുന്നത് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പിഴയീടാക്കാനുളള തീരുമാനമെടുത്തതെന്ന് ആർ ബി ഐ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
അതിനാൽ ബാങ്കുകൾ, എ ടി എം ഓപ്പറേറ്റർമാർ എന്നിവർ എ ടി എമ്മുകളിൽ പണത്തിന്റെ ലഭ്യത നിരീക്ഷിക്കുകയും പണലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി തങ്ങളുടെ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ആർ ബി ഐ. ഇതുമായി ബന്ധപ്പെട്ട ലംഘനങ്ങളെ ഗൗരവത്തോടെ സമീപിക്കുമെന്നും ആർ ബിഐ വ്യക്തമാക്കി.
ഒക്ടോബർ ഒന്നു മുതൽ പിഴ ഈടാക്കുന്നത് നിലവിൽ വരും. മാസത്തിൽ പത്തുമണിക്കൂറിൽ കൂടുതൽ സമയം എ ടി എം കാലിയായാൽ പതിനായിരം രൂപ പിഴയീടാക്കും. വൈറ്റ് ലേബൽ എ ടി എമ്മുകളുടെ കാര്യത്തിൽ ആ ഡബ്ല്യു എൽ എയ്ക്ക് പണം നൽകുന്ന ബാങ്കിനായിരിക്കും പിഴ ചുമത്തുക.