ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ യജ്ഞം; ഒഴിവാക്കിയത് 34 ലക്ഷം മരണമെന്ന് പഠനം

ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ യജ്ഞം ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചെന്ന് പഠനം. കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയാണ് പഠനം പ്രസിദ്ധീകരിച്ചത്. ഇന്ത്യയുടെ വാക്സിനേഷൻ യജ്ഞം 34 ലക്ഷത്തിലധികം ആളുകളുടെ ജീവൻ രക്ഷിക്കുകയും 18.3 ബില്യൺ ഡോളറിന്റെ (ഏകദേശം 1.5 ലക്ഷം കോടി രൂപ) സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്തുവെന്ന് പഠനം പറയുന്നു. സ്റ്റാൻഫോർഡ് സർവകലാശാലയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോമ്പറ്റിറ്റീവ്‌നെസും സംയുക്തമായി തയ്യാറാക്കിയ പഠന റിപ്പോർട്ട് ഫെബ്രുവരി 24ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പ്രകാശനം ചെയ്തു. 2020 മാർച്ചിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കാരണം കോവിഡ്-19 ന്‍റെ വ്യാപനം വലിയ രീതിയിൽ കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകളുടെ കൂടി അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയില്ലായിരുന്നെങ്കിൽ, 2020 ഏപ്രിൽ 11 ഓടെ രണ്ട് ലക്ഷത്തിലധികം ആളുകൾക്ക് രോഗം ബാധിക്കുമായിരുന്നുവെന്നും ലോക്ക്ഡൗൺ കാരണം ഏപ്രിൽ 11 വരെ 7,500 പേർക്ക് മാത്രമാണ് വൈറസ് ബാധിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക്ക്ഡൗൺ മൂലം 20 ലക്ഷത്തോളം പേരുടെ മരണം ഒഴിവായതായും റിപ്പോർട്ടിൽ പറയുന്നു. രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തൽ, പരിശോധന വർധിപ്പിക്കൽ, ക്വാറന്റീന്‍, അവശ്യ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കൽ, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ സമയബന്ധിതമായ നവീകരണം, സുസ്ഥിരമായ ഏകോപനം തുടങ്ങിയ കേന്ദ്ര സർക്കാർ സ്വീകരിച്ച ശക്തമായ നടപടികൾ കോവിഡ് -19 ന്‍റെ വ്യാപനം തടയുക മാത്രമല്ല, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വഴിയൊരുക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ സ്വീകരിച്ച നിയന്ത്രണ നടപടികൾ, ദുരിതാശ്വാസ വിതരണം, വാക്സിനുകളുടെ വിതരണം എന്നിവ ജനങ്ങളുടെ ജീവൻ രക്ഷിക്കാനും കോവിഡ് -19 മഹാമാരിയുടെ സമയത്തും ശേഷവും രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ ഉറപ്പാക്കാനും സഹായിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോര്‍ട്ടിന്റെ ചിത്രങ്ങള്‍ മാണ്ഡവ്യ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

Related Posts