ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം; ശിഖർ ധവാൻ ഇന്ത്യയെ നയിക്കും

ലഖ്‌നൗ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് ലഖ്നൗവിൽ തുടക്കമാകും. ഉച്ചയ്ക്ക് 1.30ന് കളി തുടങ്ങും. ടി20 ലോകകപ്പിനായി രോഹിത് ശർമയും വിരാട് കോഹ്ലിയുമടക്കമുള്ളവർ ഓസ്ട്രേലിയയിലേക്ക് പോകുന്നതിനാൽ ശിഖർ ധവാനാണ് ഇന്ത്യയെ നയിക്കുക. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ. സഞ്ജു സാംസൺ, ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ, ഷർദ്ദുൽ ഠാക്കൂർ, ദീപക് ചഹർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, രവി ബിഷ്ണോയി തുടങ്ങിയവർ ടീമിലുണ്ട്. ടി20 പരമ്പര നഷ്ടമായ ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പിന് മുന്നോടിയായി ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അവസരമാണിത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സീനിയർ താരങ്ങളുടെ അഭാവത്തിലാണെങ്കിലും ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ പറഞ്ഞു. യുവതാരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമാണ് ഈ പരമ്പരയെന്നും ധവാൻ പറഞ്ഞു. ഏകദിന പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ സെലക്ടർമാർ പ്രഖ്യാപിച്ചിട്ടുണ്ട്. രജത് പടിദാര്‍, മുകേഷ് കുമാര്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. സമീപകാലത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവരേയും ടീമിലുള്‍പ്പെടുത്തിയത്. സീനിയര്‍ താരങ്ങള്‍ സ്ക്വാഡിലില്ലെങ്കിലും ഏകദിന പരമ്പരയും നേടാമെന്ന പ്രതീക്ഷയിലാണ് ധവാനും കൂട്ടരും. ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ റണ്ണൊഴുക്കിയതിന്‍റെ കരുത്തിലാണ് സഞ്ജു സാംസണ്‍. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ടി20 പരമ്പര ഇന്ത്യ 2-1ന് നേടിയിരുന്നു.

Related Posts