കൊളീജിയം ശുപാർശ ചെയ്ത ഒമ്പത് പേരേയും സുപ്രീംകോടതി ജഡ്ജിമാരായി കേന്ദ്രം അംഗീകരിച്ചു.

ശുപാർശകൾ രാഷ്ട്രപതി കൂടി അംഗീകരിച്ചാൽ പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും.

ന്യൂഡൽഹി: കൊളീജിയം ശുപാർശ ചെയ്ത ഒമ്പത് പേരേയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ കൊളീജിയമാണ് മൂന്ന് വനിതകൾ ഉൾപ്പടെ ഒമ്പത് പേരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്തിരുന്നത്. എട്ട് ജഡ്ജിമാരും ഒരു അഭിഭാഷകനുമാണ് പട്ടികയിലുള്ളത്. കേരള ഹൈക്കോടതിയിലെ സി ടി രവികുമാറും ഇതിലുണ്ട്.

നിലവിൽ കർണാടക ഹൈക്കോടതിയിൽ പ്രവർത്തിക്കുന്ന ജസ്റ്റിസ് ബി വി നാഗരത്ന ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് സാധ്യതാ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു വനിത ചീഫ് ജസ്റ്റിസാകാനുള്ള വഴിയൊരുങ്ങുന്നത്. 1989 ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ എസ് വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് ബി വി നാഗരത്ന.

തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് സുപ്രീം കോടതി ജഡ്ജിമാരാകാൻ പോകുന്ന മറ്റു വനിതകൾ.

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരി, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്ന, കേരള ഹൈക്കോടതി ജഡ്ജി സി ടി രവികുമാർ, മദ്രാസ് ഹൈക്കോടതി ജഡ്ജി എം എം സുന്ദരേഷ്, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബേല ത്രിവേദി, മുതിർന്ന അഭിഭാഷകൻ പി എസ് നരസിംഹ എന്നിവരാണ് പട്ടികയിലുള്ളത്.

ആദ്യമായിട്ടാണ് ഇത്രയധികം പേരെ സുപ്രീംകോടതി ജഡ്ജിമാരായി കൊളീജിയം ശുപാർശ ചെയ്യുന്നതും കേന്ദ്രം അംഗീകരിക്കുന്നതും. ശുപാർശകൾ രാഷ്ട്രപതി കൂടി അംഗീകരിച്ചാൽ പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും.

Related Posts