ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യദിനം കുവൈറ്റിലും സമുചിതമായി ആഘോഷിച്ചു

കുവൈറ്റ് : എംബസ്സി അങ്കണത്തിൽ പ്രാദേശിക സമയം രാവിലെ 8 മണിക്ക് ഇന്ത്യൻ സ്ഥാനപതി സിബി ജോര്ജും പത്നി ജോയ്‌സ് സിബിയും മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സ്ഥാനപതി ദേശീയ പതാക ഉയർത്തിയതോടെ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച് ഔദ്യോഗിക പരിപാടി ആരംഭിച്ചു.

ഇന്ത്യൻ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം സ്ഥാനപതി വായിച്ചു. തുടർന്ന് പരിപാടിയിൽ പങ്കെടുത്ത എല്ലാവരെയും അഭിസംബോധന ചെയ്തു. ഇന്ത്യ-കുവൈറ്റ് ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണയ്‌ക്കും സുഹൃദ് രാജ്യമായ കുവൈറ്റിന്റെ നേതൃത്വത്തിനും സർക്കാരിനും സ്ഥാനപതി നന്ദി പറഞ്ഞു. ആസാദി ക അമൃത് മഹോത്സവിന്റെ ഭാഗമായി നിരവധി പരിപാടികൾ ആണ് കുവൈറ്റിൽ സംഘടിപ്പിച്ചതെന്ന് സ്ഥാനപതി സിബി ജോർജ് പറഞ്ഞു. അതോടൊപ്പം മാധ്യമങ്ങൾ നൽകുന്ന സേവനങ്ങളെയും അദ്ധേഹം അഭിനന്ദിച്ചു.

ഔദ്യോഗിക പരിപാടിയുടെ ഭാഗമായി ദേശഭക്തി ഗാനാലാപനം നടന്നു . എംബസിയുടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ലൈവ് ആയി ആയിരകണക്കിന് പേർ പങ്കാളികളായി.

ഇന്ത്യൻ കമ്മ്യൂണിറ്റിയെ അഭിസംബോധന ചെയ്ത സ്ഥാനപതി , ഇന്ത്യ-കുവൈറ്റ് ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിന്റെ ആശങ്കാജനകമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമൂഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള എംബസിയുടെ പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞു. ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കാൻ എംബസിയുമായി കൈകോർക്കാനുള്ള കുവൈറ്റിലെ കമ്മ്യൂണിറ്റിയോടുള്ള ക്ഷണം അദ്ദേഹം ആവർത്തിച്ചു. വ്യാപാരം, നിക്ഷേപം, സംസ്‌കാരം, വിനോദസഞ്ചാരം എന്നിവയുടെ പ്രോത്സാഹനം, വിവിധ മേഖലകളിലെ സഹകരണത്തിന്റെ വിപുലീകരണം , കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള വിവിധ നടപടികൾ തുടങ്ങി വിവിധ മേഖലകളിൽ എംബസി നടത്തുന്ന ശ്രമങ്ങൾ അദ്ദേഹം പരാമർശിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി, എംബസി 'ആസാദി കാ അമൃത് മഹോത്സവ്' 3Ts ബസ് കാമ്പെയ്‌നും സ്കൂൾ വിദ്യാർത്ഥികൾക്കും പ്രവാസികൾക്കും വേണ്ടി ഓൺലൈൻ ക്വിസ് മത്സരങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.