ഗാന്ധിജിയെ നിന്ദിച്ചും ഗോഡ്സെയെ പ്രകീർത്തിച്ചും മതനിന്ദ നടത്തിയ ആൾ അറസ്റ്റിൽ

ഗാന്ധിജിയെ അവഹേളിച്ചും രാഷ്ടപിതാവിൻ്റെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ വാഴ്ത്തിയും വിവാദ പുരുഷനായ ഹിന്ദുമത നേതാവ് അറസ്റ്റിൽ. ഛത്തിസ്ഗഢിലെ റായ്പുരിലാണ് വിവാദമായ സംഭവം അരങ്ങേറിയത്. ഒരു മത സമ്മേളനത്തിലാണ് കാളീചരൺ മഹാരാജ് എന്നയാൾ മഹാത്മാവിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സംസാരിച്ചത്.

ഗാന്ധിജിയെ നിന്ദിച്ചും ഗോഡ്സെയെ വാഴ്ത്തിയും സംസാരിച്ച കാളീചരൺ മുസ്ലിം സമുദായത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും നടത്തി. ഇയാളുടെ സംസാരത്തിൽ സഹികെട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മഹന്ത് രാംസുന്ദർ ദാസ് വേദിയിൽനിന്ന് ഇറങ്ങിപ്പോയി. വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിച്ച കുറ്റത്തിനാണ് കാളീചരൺ മഹാരാജിനെതിരെ കേസ് ചാർജ് ചെയ്തിരിക്കുന്നത്.

ദിവസങ്ങൾക്കു മുമ്പാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറുന്നത്. അതിനുശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പൊലീസിനെ കബളിപ്പിച്ച് മുങ്ങി നടന്ന ആളെ പത്തംഗ അന്വേഷണ സംഘമാണ് പിടികൂടിയത്.

Related Posts