വ്യാജ വാർത്തകൾ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം

ന്യൂഡല്‍ഹി: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്കിങ് യൂണിറ്റ് വ്യാജമെന്ന് പ്രചരിപ്പിക്കുന്ന വാര്‍ത്തകൾ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പടെയുള്ള എല്ലാ ഇടങ്ങളിൽ നിന്നും നീക്കം ചെയ്തിരിക്കണമെന്ന് ഐ.ടി. മന്ത്രാലയം. ഐ.ടി. നിയമ ഭേദഗതി കരടിലാണ് മന്ത്രാലയത്തിൻ്റെ നിര്‍ദേശം. നിർദ്ദേശം ജനുവരി 17നാണ് മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്. ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾക്കുള്ള നിയന്ത്രണങ്ങളും ഭേദഗതിയിൽ ഉൾപ്പെടുന്നു. അതേസമയം, ഈ നിർദ്ദേശം പ്രാബല്യത്തിൽ വന്നാൽ, പി ബി ഐ വ്യാജമെന്ന് മുദ്രകുത്തപ്പെടുന്ന ഏത് വാർത്തയും പിൻവലിക്കേണ്ടിവരും. സർക്കാരുകൾ ഇഷ്ടാനുസരണം നിയമം ദുരുപയോഗം ചെയ്തേക്കുമെന്ന ആശങ്കയുമുണ്ട്. വെബ്സൈറ്റുകളിൽ മറ്റുള്ളവർ പങ്കിടുന്ന മൂന്നാം കക്ഷി ഉള്ളടക്കത്തിന്‍റെ നിയമപരമായ ബാധ്യതയിൽ നിന്ന് പരിരക്ഷിക്കപ്പെടണമെങ്കിൽ ഈ നിർദ്ദേശം പാലിക്കേണ്ടതുണ്ട്. സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ, ഇന്‍റർനെറ്റ് സേവന ദാതാക്കൾ, വെബ് ഹോസ്റ്റിംഗ് സേവന ദാതാക്കൾ എന്നിവരെ ലക്ഷ്യമിട്ടാണ് പുതിയ നിർദ്ദേശങ്ങൾ. പുതിയ നിർദ്ദേശം അനുസരിച്ച്, പിഐബിയോ സർക്കാരിൻ്റെ ഏതെങ്കിലും ഫാക്ട് ചെക്ക് വിഭാഗമോ വ്യാജവും തെറ്റുമാണെന്ന് കണ്ടെത്തിയ ഉള്ളടക്കത്തിലേക്കുള്ള ലിങ്കുകൾ തടയാൻ ഇന്‍റർനെറ്റ് സേവന ദാതാക്കൾ ബാധ്യസ്ഥരാണ്.

Related Posts