അർബുദത്തിൽ നിന്നും മുക്തനായി ജോ ബൈഡൻ; പൂർണ ആരോഗ്യവാനെന്ന് ഡോക്ടർ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ അർബുദം പൂർണമായും ഭേദമായതായി ബൈഡനെ ചികിത്സിക്കുന്ന ഡോക്ടർ കെവിൻ ഓ കോണർ. ബൈഡന് ത്വക്ക് കാൻസർ ഉണ്ടെന്ന് കണ്ടെത്തുകയും ഫെബ്രുവരിയിൽ ചികിത്സ പൂർത്തിയാക്കുകയും ചെയ്തതായി ഡോ കെവിൻ പറഞ്ഞു. പതിവ് പരിശോധനയിലാണ് ബൈഡന് ത്വക്ക് കാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്. കാൻസർ ബാധിച്ച ത്വക്ക് നീക്കം ചെയ്തു. പ്രസിഡന്‍റായി പ്രവർത്തിക്കാൻ ജോ ബൈഡൻ ആരോഗ്യവാനും ഊർജ്ജസ്വലനുമാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. അതേസമയം, കാൻസർ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല. എന്നാൽ വലുപ്പം വർധിക്കാൻ സാധ്യതയുണ്ട്. അതിനാലാണ് ഇത് നീക്കം ചെയ്തതെന്നും വൈറ്റ് ഹൗസിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. അതേസമയം, പതിവ് പരിശോധനകൾ ഒഴികെയുള്ള ക്യാൻസറുമായി ബന്ധപ്പെട്ട മറ്റ് ചികിത്സകൾ ആവശ്യമില്ല. 2024 ൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് ബൈഡന്‍റെ മെഡിക്കൽ പരിശോധന നടത്തിയിരുന്നു. ബൈഡന്‍റെ മകൻ ബ്യൂ 2015 ൽ മസ്തിഷ്ക അർബുദം ബാധിച്ച് മരണപ്പെട്ടിരുന്നു.

Related Posts