ഇന്ന് കര്‍ക്കിടകം ഒന്ന്; ഇനി രാമായണ ശീലുകളുടെ നാളുകള്‍.

രാമായണത്തിന്റെ പുണ്യം നിറച്ച്‌ വീണ്ടും ഒരു രാമായണമാസക്കാലം. കര്‍ക്കടകത്തിനെ ആധ്യാത്മിക പുണ്യം നിറയ്ക്കുന്ന രാമായണ പാരായണ മാസത്തിന് തുടക്കമായി. പഴമയുടെ ഓര്‍മ്മയില്‍ മലയാളികള്‍ ഇന്നും കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നു. ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണം വായന ഈ മാസമാണ് നടത്താറുള്ളത്. അതോടൊപ്പം ചിലര്‍ വ്രതമെടുക്കുന്നു. അതിനാല്‍ കര്‍ക്കിടകം 'രാമായണമാസം' എന്നും അറിയപ്പെടുന്നു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളുമായി രാമായണ മാസാചരണം ആരംഭിക്കും.

കേരളത്തില്‍ കനത്ത മഴയും ഈ മാസത്തില്‍ എത്തുകയായി. മുക്കുറ്റി, പൂവാം കുറുന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി മുതലായ ഔഷധമൂല്യമുള്ള ചെടികളും ഞവരനെല്ലു, മുതിര തുടങ്ങിയ ധാന്യങ്ങളും കലർത്തി ഉണ്ടാക്കുന്ന കര്‍ക്കിടകക്കഞ്ഞിയും കര്‍ക്കിടക മാസത്തിലെ പ്രത്യേകയാണ്.

ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണിത്. ദേഹരക്ഷയ്ക്ക് ഇത് ഉത്തമമാണെന്നാണ് പഴമക്കാരുടെയും പുതുമക്കാരുടെയും വിശ്വാസം. ഒരു മാസത്തെ തികഞ്ഞ ആത്മീയ ജീവിതചര്യ അടുത്ത ഒരു വര്‍ഷത്തേക്ക് ഗൃഹത്തില്‍ ഐശ്വര്യം കൊണ്ടുവരുമെന്നും വിശ്വസിക്കുന്നു.

Related Posts