ശശി തരൂരിന് പരസ്യ പിന്തുണ അറിയിച്ച് കാര്‍ത്തി ചിദംബരം

ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് പിന്തുണ അറിയിച്ച് എഐസിസി അംഗവും എംപിയുമായി കാര്‍ത്തി ചിദംബരം. ട്വിറ്ററിലൂടെ പരസ്യ പിന്തുണയാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. "ശശി തരൂരിന്‍റെ പ്രായോഗികമായ ചിന്താഗതിയും പാർട്ടിക്ക് അതീതമായ വ്യക്തിത്വവും ബിജെപിയുടെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിനെതിരെ മുതല്‍ക്കൂട്ടാകും" കാര്‍ത്തി ചിദംബരം പറഞ്ഞു. പതിവ് രീതികളും നിലവിലെ സാഹചര്യങ്ങളും പാര്‍ട്ടിക്ക് ഗുണകരമാകില്ല. പരിഷ്‌കരണ ചിന്തകൾ പാർട്ടിയിൽ അടിയന്തിരമായി ആവശ്യമാണെന്ന് കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചു. അതേസമയം, പ്രചരണത്തിന്‍റെ ഭാഗമായി ശശി തരൂര്‍ മുംബൈയിലെത്തി. മുംബൈയിലെത്തിയ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് നേതാക്കളുടെ വലിയ സ്വീകരണമാണ് ലഭിച്ചതെങ്കില്‍ വിരലിലെണ്ണാവുന്ന കുറച്ചു പേർ മാത്രമാണ് തരൂരിനെ സ്വീകരിക്കാന്‍ എത്തിയത്. താൻ സാധാരണക്കാരന്‍റെ പ്രതിനിധിയാണ്. നേതാക്കളാരും തന്നെ സ്വീകരിക്കാൻ വരാത്തത് കാര്യമാക്കുന്നില്ലെന്ന് തരൂർ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിബന്ധനകൾ ലംഘിക്കപ്പെടുകയാണെന്ന് അദ്ദേഹം ആവർത്തിച്ചു. അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിറ്റിയെ സമീപിച്ച് പരാതി നൽകി. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. നേതൃതലത്തിലുള്ളവരുടെ പിന്തുണയില്ലെന്ന് നേരത്തെ അറിയാമായിരുന്നെന്നും തരൂർ പറഞ്ഞു.

Related Posts