കാന്താരയിലെ 'വരാഹരൂപ'ത്തിന് വീണ്ടും കേരള ഹൈക്കോടതിയുടെ വിലക്ക്

കൊച്ചി: 'കാന്താര'യിലെ 'വരാഹരൂപം' എന്ന ഗാനത്തിന് വീണ്ടും കേരള ഹൈക്കോടതി വിലക്കേർപ്പെടുത്തി. പ്രഥമദൃഷ്ട്യാ പകർപ്പവകാശ ലംഘനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ ബദറുദ്ദീൻ വരാഹരൂപം എന്ന ഗാനമുൾപ്പെടുത്തി ചിത്രം പ്രദർശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ചിത്രത്തിന്‍റെ നിർമ്മാതാവ് വിജയ് കിർഗണ്ടൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലാണ് വരാഹരൂപം വിലക്കിയിരിക്കുന്നത്. തൈക്കൂടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ 'നവരസം' എന്ന ഗാനത്തിന്‍റെ പകർപ്പാണ് വരാഹരൂപം എന്ന പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടിയാണ് ചലച്ചിത്ര നിർമ്മാതാവ് വിജയ് കിർഗണ്ടൂരും സംവിധായകൻ ഋഷഭ് ഷെട്ടിയും ഹൈക്കോടതിയെ സമീപിച്ചത്. ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ വരുന്നതുവരെ ഹർജിക്കാർ ഗാനം സിനിമയിൽ ഉൾപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. നടൻ ഋഷഭ് ഷെട്ടി കഥയെഴുതി സംവിധാനം ചെയ്ത കാന്താരയിൽ അദ്ദേഹം തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും. ചിത്രത്തിലെ 'വരാഹരൂപം' എന്ന ഗാനം മലയാള മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജിന്‍റെ 'നവരസം' എന്ന ഗാനത്തിന്‍റെ പകർപ്പാണെന്ന് ഗാനം പുറത്തിറങ്ങിയതിന് ശേഷം സംസാരമുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ രംഗത്തെത്തിയതോടെയാണ് വിവാദം രൂക്ഷമായത്.



Related Posts