'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതി; പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ഫെബ്രുവരി 1 മുതൽ സംസ്ഥാനത്ത് 'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമെ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനയുടെ ഭാഗമാകും. പൊതുജനാരോഗ്യം കണക്കിലെടുത്ത് ഹോട്ടലുകളും റെസ്റ്റോറന്‍റുകളും ഉൾപ്പെടെയുള്ള ഭക്ഷ്യ സ്ഥാപനങ്ങളിൽ പൊതു ശുചിത്വം ഉറപ്പാക്കണം എന്നും മന്ത്രി നിർദ്ദേശിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാർ ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കും. ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ച് മാർഗനിർദേശം പുറപ്പെടുവിക്കും. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. 883 ഹെൽത്ത് ഇൻസ്പെക്ടർമാരും 176 ഹെൽത്ത് സൂപ്പർവൈസർമാരും 1,813 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ഒന്നും, 1,813 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് ആരോഗ്യവകുപ്പിന്‍റെ കീഴിലുള്ള ഉദ്യോഗസ്ഥർ. ഭക്ഷ്യസുരക്ഷാ വകുപ്പിൽ 160 ഓളം ഫുഡ് സേഫ്റ്റി ഓഫീസർമാരും ഉണ്ട്. ഇവരുടെ സഹായത്തോടെ ഭക്ഷ്യസ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന നടത്താനാകും.

Related Posts