ഇ ബുൾ ജെറ്റ് സഹോദരൻമാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ.

കൊവിഡ് മാനദണ്ഡം ലംഘനം; കൂട്ടാളികൾക്കെതിരെയും കേസെടുത്തു.

കണ്ണൂർ: ഇ ബുൾ ജെറ്റ് സഹോദരൻമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സമൂഹ മാധ്യമങ്ങൾ വഴി കലാപത്തിന് ആഹ്വാനം ചെയ്തവർക്കെതിരേ പോലീസ് കേസെടുത്തു. കൊല്ലത്തും ആലപ്പുഴയിലുമുള്ള രണ്ട് പേർക്കെതിരേയാണ് കേസെടുത്തത്. കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഓഫീസിന് മുന്നിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് കൂട്ടം കൂടിയതിന് ഇവരുടെ 17 കൂട്ടാളികൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.

മോട്ടോർ വാഹന വകുപ്പിന്റെയോ പോലീസിന്റെയോ നടപടിയിൽ പരാതിയുണ്ടെങ്കിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാം. അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്യമുണ്ട്. എന്നാൽ പരസ്യമായി അസഭ്യം പറയുന്നതും പോലീസ് സ്റ്റേഷൻ ആക്രമിക്കുമെന്നതും അടക്കമുള്ള സന്ദേശങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്യുന്നതും നിയമ ലംഘനമാണ്. ഇത്തരം സംഭവങ്ങളിൽ 18 വയസിന് താഴെയുള്ള കുട്ടികളാണെങ്കിൽ ജുവനൈൽ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നും കമ്മീഷണർ മുന്നറയിപ്പ് നൽകി.

പ്രതികൾ ആംബുലൻസ് സൈറൺ ദുരുപയോഗപ്പെടുത്തിയ സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ പോലീസ് മർദ്ദിച്ചുവെന്ന പരാതി പരിശോധിക്കുമെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.

വാഹനത്തിൽ വരുത്തിയ രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങൾക്കും പിഴയൊടുക്കാൻ ഒരുക്കമാണെന്ന് ഇ ബുൾ ജെറ്റ് സഹോദരൻമാരായ എബിനും ലിബിനും ചൊവ്വാഴ്ച കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ അറിയിച്ചിരുന്നു.

ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പടെ ആറ് വകുപ്പുകൾ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരിൽ പോലീസ് കേസെടുത്തത്. പൊതുമുതൽ നശീകരണം തടയൽ നിയമത്തിലെ 3(1) വകുപ്പ് പ്രകാരവും കേസുണ്ട്. ഒമ്പതു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് മൂന്നു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന ഐ പി സി 353-ാം വകുപ്പും ചുമത്തി. ഇവ രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്.

മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ വധഭീഷണി മുഴക്കിയതിന് ഐ പി സി 506, ഉദ്യോഗസ്ഥരെ തടഞ്ഞു വെച്ചതിന് ഐ പി സി 341, അതിക്രമിച്ചു കയറിയതിന് ഒരു വർഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ പി സി 448 എന്നീ വകുപ്പുകൾ പ്രകാരവും ആറു മാസം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കേരള പോലീസ് ആക്ടിലെ സാംക്രമിക രോഗനിയന്ത്രണ നിയമപ്രകാരവും ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്.

അപകടകരമായ രീതിയില്‍ വാഹനമോടിച്ചു, റോഡ് നിയമങ്ങള്‍ പാലിച്ചില്ല എന്നീ നിയമങ്ങള്‍ ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് ചട്ടം 51(എ)വകുപ്പ് പ്രകാരം ഇ ബുള്‍ ജെറ്റ് യൂട്യൂബര്‍മാരുടെ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കി.

വാൻലൈഫ് എന്ന പേരിൽ വാനിൽ യാത്രകൾ നടത്തുന്ന സഹോദരങ്ങൾ ഉപയോഗിക്കുന്ന 'നെപ്പോളിയൻ' വാഹനം നിയമലംഘനത്തിന്റെ പേരിൽ ശനിയാഴ്ചയാണ് ഗതാഗതവകുപ്പ് പിടിച്ചെടുത്തിരുന്നത്. വാഹനത്തിന്റെ രേഖകൾ ഹാജരാക്കാനെന്ന പേരിൽ തിങ്കളാഴ്ച രാവിലെ എത്തിയ ഇവർ ആർ ടി ഒ കൺട്രോൾ റൂമിലേക്ക് ഇരച്ചു കയറി വെഹിക്കിൾ ഇൻസ്പെക്ടർമാരെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവം വിവാദമായത്.

Related Posts