സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കൊവിഡ് സ്‌പെഷ്യല്‍ ഓഫീസര്‍ എ പി എം മുഹമ്മദ് ഹനീഷ് ജില്ലയിൽ.

തൃശൂർ: ജില്ലയില്‍ കൊവിഡ് -19 അവലോകന യോഗം ചേര്‍ന്നു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ കൊവിഡ് സ്‌പെഷ്യല്‍ ഓഫീസറും പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എ പി എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആള്‍ക്കൂട്ടം കര്‍ശനമായി നിയന്ത്രിക്കുന്നതിനും വിവാഹം പോലുള്ള ചടങ്ങുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനും റൂറല്‍ - സിറ്റി പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ തീരപ്രദേശങ്ങളിലെ കൊവിസ് പരിശോധന വര്‍ധിപ്പിക്കുന്നതിനും ഡൊമിസിലറി കെയര്‍ സെന്ററുകളുടെ നിലവിലുള്ള സംവിധാനം മെച്ചപ്പെടുത്തുന്നതിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കി.

നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സെക്ടറല്‍ മജിസ്‌ട്രേറ്റ്, ആര്‍ആര്‍ടി അംഗങ്ങള്‍, പൊലീസ് തുടങ്ങിയ സംവിധാനങ്ങളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. ഇതിന് പുറമെ തൃശൂര്‍ ടൗണിലും നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന മാര്‍ക്കറ്റുകളിലും സാനിറ്റൈസിങ് കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. രോഗവ്യാപനം നിയന്ത്രിക്കുന്നത് കണക്കിലെടുത്ത് ജില്ലയിലെ തീരപ്രദേശങ്ങളിലുള്ള 13 പഞ്ചായത്തുകളും, മുന്‍സിപ്പാലിറ്റി, വ്യാപാരി വ്യവസായികളും ഉള്‍ക്കൊള്ളിച്ച് അടിയന്തര യോഗം വിളിക്കാനും തീരുമാനിച്ചു.

ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ വികസന കമ്മീഷ്ണര്‍ അരുണ്‍ കെ വിജയന്‍, അസിസ്റ്റന്റ് കലക്ടര്‍ സൂഫിയാന്‍ മുഹമ്മദ്, തൃശൂര്‍ റൂറല്‍ എസ് പി ജി പൂങ്കുഴലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ ജെ റീന, മറ്റ് വകുപ്പ് തല മേധാവികളും യോഗത്തില്‍ പങ്കെടുത്തു.

Related Posts