ഞായറാഴ്ചകളിൽ മാത്രം വാരാന്ത്യ ലോക്ഡൗൺ തുടരും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ എ, ബി, സി, ഡി കാറ്റഗറി തിരിച്ചുള്ള നിലവിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനും തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ലോക്ഡൗൺ ഒഴിവാക്കാൻ തീരുമാനമായി. കൂടാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ എ, ബി, സി, ഡി കാറ്റഗറി തിരിച്ചുള്ള നിലവിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനും ചൊവ്വാഴ്ച ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. ഞായറാഴ്ച വാരാന്ത്യ ലോക്ഡൗൺ തുടരും. അടുത്ത ആഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വന്നേക്കും. ഓരോ മേഖലകൾ തിരിച്ചായിരിക്കും നിയന്ത്രണം. ഒരാഴ്ചയിലെ രോഗികളുടെ കണക്കു നോക്കി മേഖല നിശ്ചയിച്ച് നിയന്ത്രണം ഏർപ്പെടുത്തും. ആയിരം പേരിൽ എത്ര രോഗികൾ എന്ന് കണക്കാക്കിയായിരിക്കും നിയന്ത്രണം. പുതിയ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനങ്ങൾ ചട്ടം 300 പ്രകാരം ബുധനാഴ്ച മുഖ്യമന്ത്രി നിയമസഭയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.

രോഗവ്യാപനം ഏറിയ മേഖലകളിൽ ഒഴികെ കടകൾ തുറക്കുന്നതിന് കൂടുതൽ ഇളവുകളും നൽകിയേക്കും. കൂടുതൽ രോഗികളുള്ള സ്ഥലത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. വ്യാപാരികളുടെ കടുത്ത പ്രതിഷേധം കണക്കിലെടുത്ത് കടകളുടെ പ്രവൃത്തിസമയം ദീർഘിപ്പിച്ചേക്കും. ഞായർ ഒഴികെയുള്ള എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കും. എ, ബി, സി, ഡി കാറ്റഗറി തിരിച്ചുള്ള സംസ്ഥാന സർക്കാരിന്റെ കൊവിഡ് നിയന്ത്രണം ഫലം കണ്ടില്ലെന്ന് ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കേരളത്തിൽ ആർ ടി പി സി ആർ പരിശോധന വർധിപ്പിക്കണമെന്നും സംസ്ഥാനം സന്ദർശിച്ച വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിരുന്നു. അതേസമയം ഞായറാഴ്ച സ്വാതന്ത്ര്യ ദിനത്തിലും (ഓഗസ്റ്റ് 15), മൂന്നാം ഓണത്തിനും (ഓഗസ്റ്റ് 22) ലോക്ഡൗൺ ഉണ്ടാവില്ല.

Related Posts