കേരളത്തിൽ ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി.

തിരുവനന്തപുരം:

കേരളത്തിൽ ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നും കടകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വസ്ത്ര വിൽപ്പനശാലകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്ന് കോടതി വിമർശിച്ചു. ആകെയുള്ളത് ആളുകൾ മാസ്ക് ധരിക്കുന്നു എന്നത് മാത്രമാണ്. കേരളത്തിലെ പൊതുഇടങ്ങളിലെ കാഴ്ച ഇതാണെന്നും ജസ്റ്റിസ് ടി ആർ രവി അഭിപ്രായപ്പെട്ടു.

വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്നും വിദഗ്ധസമിതിയുടെ ശുപാർശ നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹർജിയിൽ അടുത്ത വ്യാഴാഴ്ചക്കകം നിലപാടറിയിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.

കേരള ടെക്സ്റ്റൈൽസ് ആന്‍റ് ഗാർമെന്‍റ്സ് ഡീലേഴ്സ് അസോസിയേഷൻ ആണ് എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വ്യാപാരികളുടെയും ജീവനക്കാരുടെയും നിലനിൽപ്പിന്‍റെ പ്രശ്നമാണിതെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.

Related Posts