ബയോബ്ലോക്ക് കൃഷിയില്‍ നേട്ടം കൊയ്ത് പെരിഞ്ഞനം സ്വദേശി ഗോപിനാഥന്‍.

പെരിഞ്ഞനം: കൊവിഡിനെയും ലോക്ഡൗണിനെയും അതിജീവിച്ച് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബയോബ്ലോക്ക്‌ മത്സ്യകൃഷിയില്‍ വിജയകരമാക്കി മുന്‍ പ്രവാസി ഗോപിനാഥന്‍. പെരിഞ്ഞനം കൊറ്റംകുളം തെക്കൂട്ട് വീട്ടില്‍ ഗോപിനാഥന്‍ ആദ്യമായാണ് മത്സ്യകൃഷി ചെയ്യുന്നത്.

പ്രവാസജീവിതം വിട്ട് നാട്ടില്‍ വന്നതിന് ശേഷം പശു, കോഴി, പച്ചക്കറി കൃഷികള്‍ ചെയ്തു വരികയായിരുന്നു. ഇതിനിടയിലാണ് പെരിഞ്ഞനം പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സഹകരണത്തോടെ വീട്ടുമുറ്റത്ത് ബയോബ്ലോക്ക്‌ മത്സ്യകൃഷി ആരംഭിച്ചത്. വൃത്താകൃതിയിലുള്ള കുളം നിര്‍മിച്ച് അതില്‍ ഫിഷറീസ് വകുപ്പ് നല്‍കിയ 1250 തിലോപ്പിയ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചായിരുന്നു കൃഷിയുടെ തുടക്കം.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ആറ് മാസം കൊണ്ട് വിളവെടുക്കുകയായിരുന്നു ലക്ഷ്യം. ശുദ്ധജലത്തില്‍ വളരുന്ന മീനായതിനാല്‍ പെല്ലറ്റ് മാത്രമാണ് ഭക്ഷണമായി നല്‍കിയിരുന്നത്. ആദ്യ കൃഷിയായതിനാല്‍ വലിയ ലാഭം ഒന്നും പ്രതീക്ഷിക്കാതിരുന്ന ഗോപിനാഥന് പക്ഷേ മികച്ച വിളവാണ് ലഭിച്ചത്. ആദ്യ വിളവെടുപ്പില്‍ ലഭിച്ച മത്സ്യത്തിന് ഏകദേശം 300 ഗ്രാമോളം തൂക്കമുണ്ട്. 200 രൂപ നിരക്കിലാണ് വില്‍പന നടത്തിയത്.

മുപ്പത്തിരണ്ട് വര്‍ഷക്കാലം പ്രവാസജീവിതം നയിച്ച ഗോപിനാഥന്‍ രണ്ട് വര്‍ഷം മുമ്പാണ് നാട്ടില്‍ വരുന്നത്. നാട്ടില്‍ വന്നിട്ട് എന്ത് ചെയ്യണമെന്ന ആലോചനയിലാണ് കര്‍ഷകനാകുക എന്ന ആഗ്രഹം ഉടലെടുത്തത്. മെക്കാനിക്കല്‍ ഫീല്‍ഡിലായിരുന്ന ഗോപിനാഥന് താന്‍ എന്ത് കൊണ്ട് കാര്‍ഷികമേഖല തിരഞ്ഞെടുത്തു എന്നു ചോദിച്ചാല്‍ ഉത്തരമില്ല. ഒരു പശുവിനെയും 20 കോഴികളെയും വാങ്ങിയാണ് ആദ്യമായി ഈ രംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. തുടര്‍ന്ന് പച്ചക്കറി കൃഷിയിലേക്ക് കടന്നു. ഇതിനിടയിലാണ് പഞ്ചായത്ത് ബയോഫ്‌ലോക്ക് കൃഷിയുടെ മേന്മകളെക്കുറിച്ചുള്ള ബോധവത്കരണം നടത്തുന്നത്. ഏകദേശം അഞ്ച് ഡയാമീറ്റര്‍ വരുന്ന കുളം നിര്‍മിക്കുകയാണ് ആദ്യം ചെയ്തത്. 20000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ ഇതിന് കഴിഞ്ഞു. 1,38,000 രൂപയാണ് ചെലവ് വന്നതെങ്കിലും 40 ശതമാനം സബ്‌സിഡിയുണ്ട്. മൂന്ന് ക്വിന്റല്‍ മത്സ്യം ലഭിക്കുമെന്നാണ് ഗോപിനാഥന്റെ പ്രതീക്ഷ.

മത്സ്യകൃഷി പരിപാലനത്തില്‍ ഗോപിനാഥനൊപ്പം ഭാര്യയും മക്കളും പിന്തുണയേകി കൂടെയുണ്ട്. വീട്ടുവളപ്പില്‍ നടന്ന മത്സ്യകൃഷി വിളവെടുപ്പ് പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ സച്ചിത്ത് ആദ്യവില്‍പന ഏറ്റുവാങ്ങി. ഫിഷറീസ് വകുപ്പ് പ്രമോട്ടര്‍ എം പി കൃഷ്ണപ്രസാദ്, വാര്‍ഡ് മെമ്പര്‍ ഉല്ലാസ് എന്നിവര്‍ പങ്കെടുത്തു.

Related Posts