10,12 ക്ലാസുകളില്‍ ഓഫ്‌ലൈന്‍ പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെടും

ന്യൂഡല്‍ഹി: 10, 12 ക്ലാസുകളിലേക്ക് ഓഫ്‌ലൈന്‍ പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നവംബര്‍ മുതല്‍ കേരളത്തില്‍ ഓഫ്‌ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നു. അതിനാല്‍ ഫെബ്രുവരി 28-ന് അകം പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ എല്ലാ സിലബസും പൂര്‍ത്തിയാക്കുമെന്നും സംസ്ഥാനം കോടതിയെ അറിയിക്കും. പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഏതാണ്ട് ഒരു മാസത്തെ സമയം വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കും. 10, 12 ക്ലാസ്സുകളിലേക്ക് സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന ബോര്‍ഡുകള്‍ എന്നിവ നടത്തുന്ന ഓഫ്‌ലൈന്‍ പരീക്ഷകള്‍ക്ക് എതിരായ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ സജ്ജമാണെന്ന് കോടതിയെ അറിയിക്കാന്‍ തീരുമാനിച്ചത്.

പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 31-ന് ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏപ്രില്‍ 29 വരെ പരീക്ഷ നീണ്ടുനില്‍ക്കും. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30-ന് ആരംഭിച്ച് ഏപ്രില്‍ 22-ന് അവസാനിക്കും. വിദ്യാര്‍ത്ഥികളുടെ സൗകര്യംകൂടി കണക്കിലെടുത്താണ് പരീക്ഷ ടൈം ടേബിള്‍ തയ്യാറാക്കിയതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ വ്യക്തമാക്കും.

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ക്ലാസ്സുകള്‍ മുടങ്ങിയതിനാല്‍ സിലബസ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഹര്‍ജിക്കാരുടെ വാദം. കഴിഞ്ഞ അധ്യനവര്‍ഷത്തില്‍ ഓഫ്‌ലൈൻ പരീക്ഷ റദ്ദാക്കി മൂല്യനിര്‍ണയത്തിന് പ്രത്യേക സ്‌കീം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ വര്‍ഷവും സമാനമായ ഉത്തരവ് കോടതിയില്‍ നിന്ന് ഉണ്ടാകണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

Related Posts