വിമാനസര്‍വ്വീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവുമായി കൊച്ചി അന്താരാഷ്ട്രവിമാനത്താവളം

കൊച്ചി: മൂന്നാം വര്‍ഷവും മഹാമാരി സൃഷ്ടിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും വിമാന സര്‍വീസുകളുടേയും യാത്രക്കാരുടേയും എണ്ണത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കുതിപ്പ് തുടരുകയാണ്.

2021-ല്‍ 43,06,661 യാത്രക്കാരാണ് വിമാനത്താവളം വഴി സഞ്ചരിച്ചത്. 2020ല്‍ ഇത് 33,37,830 ആയിരുന്നു. അതായത് യാത്രക്കാരുടെ എണ്ണത്തില്‍ ഏകദേശം ഒരു ദശലക്ഷത്തിന്റെ വര്‍ദ്ധനവാണുണ്ടായത്.

വിമാന സര്‍വീസുകളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി. 2020 ല്‍ 30,737 സര്‍വ്വീസുകളാണുണ്ടായതെങ്കില്‍ 2021ല്‍ അത് 41,437 ആയി ഉയര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് നിലവില്‍ ആഴ്ചയില്‍ 185 സര്‍വീസുകള്‍ക്ക് സിയാല്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ യൂറോപ്പ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കൂടുതല്‍ എയര്‍ലൈനുകളെ ആകര്‍ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളാണ് എയര്‍ ട്രാഫിക് വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചതെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു.

2021 പകുതിയോടെ ലണ്ടനിലേയ്ക്കും സിംഗപ്പൂരിലേക്കും നേരിട്ടുള്ള ഫ്‌ലൈറ്റ് സര്‍വീസുകള്‍ സിയാല്‍ പുനരാരംഭിച്ചിരുന്നു. എയര്‍ അറേബ്യ, ഷാര്‍ജ സര്‍വീസുകള്‍ക്ക് പുറമെ ഇന്ത്യയില്‍ നിന്ന് ആദ്യമായി അബുദാബിയിലേക്കുള്ള പ്രതിദിന സര്‍വീസും തുടങ്ങി.

പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള കാലഘട്ടത്തിന് സമാനമായ വളര്‍ച്ചയാണ് ആഭ്യന്തര മേഖലയില്‍ ഇപ്പോള്‍ ഉണ്ടായത്. 2021 ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വന്ന ശൈത്യകാല ഷെഡ്യൂള്‍ പ്രകാരം ഒരു ദിവസം 50 ഡിപ്പാര്‍ച്ചര്‍ സര്‍വീസുകള്‍ ഇപ്പോള്‍ സിയാലില്‍ നിന്നും ഉണ്ട്.

യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കിക്കൊണ്ട് സിയാല്‍ റാപ്പിഡ് പിസിആര്‍, ആര്‍ടിപിസിആര്‍ പരിശോധനകകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുള്ള മൂന്ന് ടെസ്റ്റിംഗ് ലാബുകളകളില്‍ ഒരേസമയം 900 പരിശോധനകള്‍ നടത്താമെന്നും സിയാല്‍ എം ഡി അറിയിച്ചു.

Related Posts