കെ കരുണാകരന്‍ ദീര്‍ഘവീക്ഷണമുള്ള നേതാവെന്ന് കോടിയേരി; സി പി എമ്മിന് ബുദ്ധി വൈകി ഉദിക്കാറുള്ളൂ എന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കെ കരുണാകരന്‍ ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നെന്ന് കോടിയേരി ബാലകൃഷ്ണൻ. ഇങ്ങനെയൊരു നേതാവ് ഇപ്പോള്‍ കോണ്‍ഗ്രസിനില്ല. ഒരു തീരുമാനം എടുക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനും കഴിയുന്നില്ല. ഇതാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നമെന്നും കോടിയേരി പറഞ്ഞു. ബൈപ്പാസുമായി ബന്ധപ്പെട്ട് സമരസമിതിക്കാര്‍ക്കൊപ്പം മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ കാണാന്‍ പോയപ്പോഴുള്ള ഓര്‍മ്മകള്‍ സ്മരിച്ചുകൊണ്ടായിരുന്നു കോടിയേരിയുടെ പരാമര്‍ശം.

ഈ പരാമര്‍ശത്തിന് മറുപടിയുമായായാണ് കെ മുരളീധരന്‍ എംപി രംഗത്തെത്തിയത്. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിപിഎം ചെയ്ത സമരങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും ഓര്‍മ്മയുണ്ട്. കെ കരുണാകരന്‍ കൊണ്ടുവന്ന വികസനത്തിന് മുഴുവന്‍ തടസ്സം ചെയ്യാന്‍ നോക്കിയവരാണ് സിപിഎമ്മുകാരെന്ന് കെ മുരളീധരന്‍ പറഞ്ഞു.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് എപ്പോഴും വൈകിയിട്ടാണ് ബുദ്ധി ഉദിക്കാറുള്ളത്. നെടുമ്പാശ്ശേരി വിമാനത്താവളം കൊണ്ടു വരാന്‍ ശ്രമിച്ചപ്പോള്‍ എന്തൊക്കെ എതിര്‍പ്പായിരുന്നു. എന്റെ ശവശരീരത്തിലൂടെ വിമാനം പറത്തേണ്ടി വരുമെന്ന് എസ് ശര്‍മ്മ പറഞ്ഞത് അന്ന് ഏറെ ചര്‍ച്ചയായിരുന്നു. കംപ്യൂട്ടര്‍ ആദ്യം കൊണ്ടുവന്നപ്പോള്‍ സിപിഎം സമരം നടത്തി. ഹൗസിങ്ങ് ബോര്‍ഡില്‍ വാങ്ങിയ കംപ്യൂട്ടര്‍ തല്ലിപ്പൊട്ടിച്ചുകൊണ്ടാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കംപ്യൂട്ടറിനെതിരെ നയിച്ചത്. കൂത്തുപറമ്പിലെ സഹകരണ സ്ഥാപനത്തില്‍ ഉദ്ഘാടനത്തിന് ചെന്നപ്പോഴാണ് കരുണാകരന് നേരെ കല്ലെറിഞ്ഞതും, അദ്ദേഹത്തെ രക്ഷിക്കാന്‍ വേണ്ടി പൊലീസിന് വെടിവെക്കേണ്ടി വന്നതുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Related Posts