കോഴിക്കോട് ബീച്ച് തുറക്കുന്നു; സന്ദര്‍ശകര്‍ക്ക് നാളെ മുതല്‍ പ്രവേശനം

കോഴിക്കോട് : നിയന്ത്രണങ്ങൾ നീക്കി കോഴിക്കോട് ബീച്ച് സന്ദര്‍ശകര്‍ക്കായി തുറക്കുന്നു. ബീച്ചില്‍ ഞായറാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കള്‍ച്ചറല്‍ ബീച്ചിലും പ്രധാന ബീച്ചിലും രാതി എട്ടുവരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം. ബീച്ചില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ പാടില്ല. മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്നും കോര്‍പറേഷന്‍ പിഴ ഈടാക്കും. തിരക്ക് അധികമുള്ള സമയങ്ങളില്‍ പൊലീസ് ബാരിക്കേഡുകള്‍ അല്ലെങ്കില്‍ കയര്‍ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും.
കോര്‍പ്പറേഷന്‍, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരുടെ നേതൃത്വത്തില്‍ തെരുവ് കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും. എല്ലാ കച്ചവടക്കാരും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള കൂട സ്ഥാപിക്കണം.
ജില്ലയിലെ കാപ്പാട് ബീച്ച് ഉള്‍പ്പെടെ വിനോദകേന്ദ്രങ്ങള്‍ തുറന്നപ്പോഴും കോഴിക്കോട് ബീച്ചില്‍ കടുത്ത നിയന്ത്രണം തുടരുകയായിരുന്നു.