കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രതിഷേധം; അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സമർപ്പിച്ചു

കോട്ടയം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ വിദ്യാർത്ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ, മുൻ നിയമസഭാ സെക്രട്ടറി എൻ കെ ജയകുമാർ എന്നിവരടങ്ങിയ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. വിദ്യാർത്ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയുള്ള റിപ്പോർട്ടാണ് സർക്കാരിനു നൽകിയതെന്നാണ് വിവരം. പ്രവേശനത്തിൽ മെറിറ്റിൽ തിരിമറി നടത്തിയെന്ന പരാതിയിൽ ഉൾപ്പെടെ വിദ്യാർത്ഥികളുടെ ഭാഗം സ്ഥിരീകരിക്കുന്ന റിപ്പോർട്ട് സർക്കാരിനു മുന്നിൽ എത്തിയിട്ടുണ്ടെന്നാണ് സൂചന. വിദ്യാർത്ഥി സമരത്തെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ക്യാമ്പസ് അടച്ചിട്ടിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ചതോടെ ഈ ആഴ്ച തന്നെ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചേക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ നടത്തിയ ജാതീയ പരാമർശം ഉൾപ്പെടെയുള്ള ഗുരുതരമായ വിഷയങ്ങളിൽ ഒരു മാസത്തിലേറെയായി വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയാണ്. സിനിമാ മേഖലയിൽ നിന്നും സമരത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. അതേസമയം, കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് തുറക്കുന്നത് നീട്ടിവച്ചു. സ്ഥാപനം ജനുവരി 21 വരെ അടച്ചിടാൻ കളക്ടർ ഡോ.പി.കെ.ജയശ്രീ ഉത്തരവിട്ടു. വിദ്യാർത്ഥികളുടെ സമരത്തെ തുടർന്ന് ജനുവരി 15 വരെ സ്ഥാപനം അടച്ചിരുന്നു. വിദ്യാർത്ഥികളുടെ പരാതിയിൽ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചതിനു പിന്നാലെയാണ് ക്യാമ്പസ് അടച്ചിടൽ ഒരാഴ്ച കൂടി നീട്ടിയത്.

Related Posts