കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്റ്റേഷൻ; നിർമാണം ദ്രുതഗതിയിൽ.

സംസ്ഥാനത്ത് ആദ്യമായി എം എൽ എ ഫണ്ടിൽ നിന്ന് നിർമിക്കുന്ന കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ. മൂന്ന് നിലകളിലായി നിർമിക്കുന്ന പുതിയ പൊലീസ് സ്റ്റേഷൻ്റെ നിർമാണപുരോഗതി വിലയിരുത്താൻ എ സി മൊയ്തീൻ എം എൽ എ സ്ഥലം സന്ദർശിച്ചു. ഒക്ടോബർ മാസത്തിനകം മുഴുവൻ നിർമാണവും പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ.

എ സി മൊയ്തീൻ  മന്ത്രിയായിരിക്കെയാണ് 2020ൽ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇതിനായി ഒന്നര കോടി രൂപ അനുവദിച്ചത്. പണി പൂർത്തീകരിച്ചാൽ ആധുനിക സൗകര്യങ്ങളോടെയുള്ള സംസ്ഥാനത്തെ മികച്ച പൊലീസ് സ്‌റ്റേഷനായി കുന്നംകുളം പൊലീസ് സ്റ്റേഷൻ മാറുമെന്നതാണ് പ്രത്യേകത. തൃശൂർ റോഡിലുള്ള പഴയ പൊലീസ് സ്റ്റേഷൻ പൊളിച്ചാണ് കഴിഞ്ഞ സെപ്റ്റംബറിൽ  പുതിയ ഹൈടെക് പൊലീസ് സ്റ്റേഷന് തറക്കല്ലിട്ടത്. തുടർന്ന് വേഗത്തിൽ തന്നെ പണി ആരംഭിക്കുകയായിരുന്നു. 

എയർ കണ്ടീഷൻ, ലിഫ്റ്റ്, ടി വി ഹാൾ, കോൺഫറൻസ് ഹാൾ, സന്ദർശക മുറി, വാഹന പാർക്കിങ്, ഗാർഡൻ, കവാടം മുതലായ സൗകര്യങ്ങളോടെയാണ് പുതിയ പൊലീസ് സ്റ്റേഷൻ നിർമിക്കുന്നത്.

ജില്ലയിലെ വലിയ പൊലീസ് സ്റ്റേഷനുകളിലൊന്നായ ഈ പൊലീസ് സ്‌റ്റേഷനിൽ മൂന്ന് നിലകളിലും കാര്യക്ഷമമായ പ്രവർത്തനം സജ്ജമാക്കുന്നതിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥനയെ തുടർന്ന് എ സി മൊയ്തീൻ എം എൽ എ നിർമാണ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തിയത്. പൊലീസ് സ്‌റ്റേഷൻ്റെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി എം എൽ എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ കൂടി അനുവദിച്ച്  ഭരണാനുമതിക്കായി സമർപ്പിച്ചതായി എം എൽ എ അറിയിച്ചു.  10, 500 ചതുരശ്രയടി വിസ്തീർണത്തിലാണ് ഹൈടെക് പൊലീസ് സ്റ്റേഷൻ നിർമിക്കുന്നത്. വടകര ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല.  ജില്ലാ പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിനാണ് നിർമാണ പ്രവൃത്തിയുടെ മേൽനോട്ടം.

രൂപരേഖ തയ്യാറാക്കിയതും പ്രവർത്തനങ്ങളിൽ മുഖ്യ സഹായം നൽകുന്നതും കുന്നംകുളം നഗരസഭ എൻജിനീയറിങ് വിഭാഗമാണ് .നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, എ സി പി റ്റി എസ് സിനോജ്, ടി കെ വാസു, എം എൻ സത്യൻ എന്നിവർ എം എൽ എ ക്കൊപ്പമുണ്ടായിരുന്നു.

Related Posts