കുര്‍ബാന തര്‍ക്കം; മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ഓഫീസ് സീല്‍ ചെയ്ത് വിമതവിഭാഗം

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം തുടരുന്നതിനിടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിന്റെ ഓഫീസ് മുറി പ്രതീകാത്മകമായി സീൽ ചെയ്ത് വിമത വിഭാഗം. സെന്‍റ് മേരീസ് ബസിലിക്കയിൽ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനെത്തിയ പള്ളിയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ആന്റണി പൂതവേലിനെയും വിമത വിഭാഗം തടഞ്ഞു. സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന നടപ്പാക്കാനുള്ള സിനഡിന്‍റെ തീരുമാനത്തിനെതിരെയാണ് അങ്കമാലി അതിരൂപതയിലെ പ്രധാന പള്ളിയായ സെന്‍റ് മേരീസ് ബസിലിക്കയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധം നടക്കുന്നത്. പഴയ രീതിയിലുള്ള കുർബാന മതിയെന്നാണ് ഒരു വിഭാഗം വിശ്വാസികളുടെ അഭിപ്രായം. അതേസമയം, മറ്റ് അതിരൂപതകളിൽ അടക്കം നടപ്പാക്കിയ ഏകീകൃത കുർബാനയെ ചില പ്രത്യേക താൽപ്പര്യങ്ങളുടെ പേരിലാണ് ഇവിടെ തടയുന്നതെന്ന് സഭയുടെ ഔദ്യോഗിക നേതൃത്വം പറയുന്നു. അപ്പോസ്‌തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിന്‍റെ ബിഷപ്പ് ഹൗസിലെ ഓഫീസ് മുറി വിമത വൈദികർ പ്രതീകാത്മകമായി സീൽ ചെയ്തു. മാർ ആൻഡ്രൂസിനോട് പറയാനുള്ള കാര്യങ്ങൾ ഒരു കത്തിന്‍റെ രൂപത്തിൽ എഴുതി അദ്ദേഹത്തിന്‍റെ ഓഫീസിന്‍റെ വാതിൽക്കൽ ഒട്ടിച്ചിട്ടുണ്ട്.

Related Posts