കുവൈറ്റിൽ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകി.

കുവൈറ്റ്‌ സിറ്റി: കുവൈറ്റിൽ കൊവിഡ്‌ ബാധിച്ച്‌ മരിച്ച നിർധനരായ ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾക്ക് ഇന്ത്യൻ എംബസി പ്രഖ്യാപിച്ച ഒരു ലക്ഷംരൂപയുടെ ധന സഹായം നൽകിയതായി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അറിയിച്ചു. ആദ്യഘട്ടമായി 65 കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകി. 120 കുവൈറ്റ് ദിനാറിൽ കുറവ് മാസ വേതനം ഉണ്ടായിരുന്നവരുടെ കുടുംബാംഗങ്ങൾക്കാണ് സഹായം നൽകിയത്. ജൂലൈ 28ന് ഇന്ത്യൻ എംബസിയിൽ ചേർന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഓപ്പൺ ഹൗസിലാണ്‌ സഹായ പദ്ധതി പ്രഖ്യാപിച്ചത്‌.

എംബസിയിൽ നടന്ന ഇന്ത്യയുടെ എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ കമ്മൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിൻ്റെ( ICSG) നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്. കൊവിഡ് രൂക്ഷമായ കാലത്ത്‌ ഭക്ഷണവും മരുന്നും പാർപ്പിട സൗകര്യങ്ങളും ഐ സി എസ് ജി ഒരുക്കിയിരുന്നു .

500 ലധികം ഇന്ത്യക്കാരാണ് കുവൈറ്റിൽ കൊവിഡ് ബാധിച്ച് മരിച്ചത്. എംബസിയിൽ ലഭിച്ച അപേക്ഷകളിൽ പരിശോധന നടത്തുന്നതിന് എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. അപേക്ഷകൾ പരിശോധന പൂർത്തിയായതിനു ശേഷം രണ്ടാംഘട്ട സഹായം വിതരണം ചെയ്യും.

Related Posts