കർഷകപോരാട്ടത്തിൽ ലെയ്‌സിന് തിരിച്ചടി; പെപ്‌സികോയുടെ ഉരുളക്കിഴങ്ങ് പേറ്റന്‍റ് റദ്ദാക്കി

അഹമ്മദാബാദ്: പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വറൈറ്റീസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ്‌സ് (പിപിവിഎഫ്ആർ) അതോറിറ്റിയുടെ ഉത്തരവിൽ ലെയ്‌സ് ചിപ്‌സ് ഉണ്ടാക്കുന്നതിനുള്ള പ്രത്യേകയിനം ഉരുളക്കിഴങ്ങുകളുടെ പേറ്റന്റ് ബഹുരാഷ്ട്ര കുത്തകയായ പെപ്‌സികോയ്ക്ക് നൽകിയ നടപടി റദ്ദാക്കി. 'അതോറിറ്റി ഉത്തരവ് ഇന്ത്യയിലെ കർഷകരുടെ ചരിത്ര വിജയമാണെന്നും കർഷക സ്വാതന്ത്ര്യത്തെ എതിർത്ത് ഏതെങ്കിലും വിത്തോ ഭക്ഷണമോ മറ്റുള്ളവർക്ക് കൈമാറുന്നതിനെതിരെയുമാണ് ഈ ഉത്തരവെന്നും കര്‍ഷകര്‍ക്കു വേണ്ടി നിയമപോരാട്ടം നടത്തിയ അലയൻസ് ഫോർ സസ്റ്റയ്‌നബ്ൾ ആന്റ് ഹോളിസ്റ്റിക് അഗ്രികൾച്ചർ കൺവീനർ കവിത കുരുഗന്തി പ്രീതികരിച്ചു .

2009ലാണ് എഫ്എൽ 2027 ഇനം ഉരുളക്കിഴങ്ങുകൾ രാജ്യത്ത് കൃഷി ചെയ്യാൻ ആരംഭിച്ചത്. 2016ൽ പിപിവി ആൻഡ് എഫ്ആർ ആക്ട് 2001 പ്രകാരം പെപ്‌സികോ ഈയിനം ഉരുളക്കിഴങ്ങുകൾ രജിസ്റ്റർ ചെയ്ത് പേറ്റന്റ് നേടിയെടുത്തതുമുതൽ ഇവയുടെ വിത്തുകൾ വിതരണം ചെയ്യുന്നതും വിള വാങ്ങുന്നതും പെപ്‌സികോ മാത്രമാണ്. എഫ്എൽ 2027 (എഫ് സി 5 ) എന്നയിനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് രണ്ടു വര്‍ഷം മുമ്പ് പെപ്സികോ കര്‍ഷകരില്‍ നിന്ന് നാലു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. പരാതിക്ക് പിന്നാലെ ഈയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും വിൽപ്പന നടത്തുന്നതും അഹമ്മദാബാദിലെ പ്രത്യേക കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. പെപ്സികോ പേറ്റന്റിനെതിരെ രണ്ടു വർഷം നീണ്ട കർഷക പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് അതോറിറ്റിയുടെ ഉത്തരവ്.

Related Posts