നിയമസഭാ സംഘർഷം; പ്രതിപക്ഷ എംഎൽഎമാർ പരാതി നൽകി, കക്ഷി നേതാക്കളുടെ യോഗം വിളിച്ച് സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തെ തുടർന്ന് അഞ്ച് പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കർക്ക് പരാതി നൽകി. കെ.കെ രമ, ഉമ തോമസ്, സനീഷ് കുമാർ ജോസഫ്, ടി.വി ഇബ്രാഹിം, എ.കെ.എം അഷ്റഫ് എന്നിവരാണ് പരാതി നൽകിയത്. എം.എൽ.എമാരെ മർദ്ദിച്ച വാച്ച് ആൻഡ് വാർഡുകൾക്കെതിരെ നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, നിയമസഭയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ സ്പീക്കർ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. നാളെ രാവിലെ എട്ട് മണിക്കാണ് യോഗം. പ്രതിപക്ഷം യോഗത്തിൽ പങ്കെടുക്കും. അടിയന്തര പ്രമേയ നോട്ടീസ് തുടർച്ചയായി തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. വാച്ച് ആൻഡ് വാർഡും പ്രതിപക്ഷവും തമ്മിൽ സംഘർഷമുണ്ടായി. ഭരണപക്ഷ എം.എൽ.എമാരും പ്രതിപക്ഷത്തെ ആക്രമിച്ചെന്ന് പരാതിപ്പെട്ടു. എം.എൽ.എമാരായ കെ.കെ രമ, സനീഷ് കുമാർ ജോസഫ് എന്നിവർക്കും സ്ത്രീകൾ ഉൾപ്പെടെ എട്ട് വാച്ച് ആൻഡ് വാർഡുകൾക്കും പരിക്കേറ്റു. വലിയ പ്രതിഷേധത്തിനും സംഘർഷങ്ങൾക്കുമാണ് കേരള നിയമസഭ ഇന്ന് രാവിലെ സാക്ഷ്യം വഹിച്ചത്. നിയമസഭാ മന്ദിരത്തിലെ സ്പീക്കറുടെ ഓഫീസ് പരിസരത്തായിരുന്നു കയ്യാങ്കളി നടന്നത്. പോത്തൻകോട് പെൺകുട്ടിക്ക് നേരെയുണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് സ്പീക്കർ തള്ളിയതാണ് സംഘർഷത്തിലേക്ക് എത്തിച്ചത്.

Related Posts