ഗിനിയയിൽ കപ്പൽ തടഞ്ഞുവച്ച സംഭവം; മലയാളി ഓഫിസർ സനു ജോസ് അറസ്റ്റിൽ

ന്യൂഡൽഹി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ പിടിയിലായ കപ്പലിലെ മലയാളി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊച്ചി സ്വദേശിയും കപ്പലിലെ ചീഫ് ഓഫീസറുമായ സനു ജോസാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെ സനു ജോസിനെ ഗിനിയ നാവിക കപ്പലിലേക്ക് മാറ്റി. സനുവിനെ നൈജീരിയൻ നാവികസേനയ്ക്ക് കൈമാറുമോ എന്ന ആശങ്കയുണ്ട്. നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പലിലെ ജീവനക്കാരെ സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് തടഞ്ഞുവച്ചിരിക്കുന്നത്. കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് എംബസി അറിയിച്ചിരുന്നു. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഗിനിയയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ഇതിനിടയിലാണ് ഒരു മലയാളി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. 16 ഇന്ത്യക്കാർ ഉൾപ്പെടെ 26 പേരടങ്ങുന്ന സംഘമാണ് ഗിനിയയിൽ കഴിയുന്നത്. നൈജീരിയൻ നാവികസേനയുടെ നിർദ്ദേശ പ്രകാരമാണ് ഗിനിയൻ നാവികസേന കപ്പൽ കസ്റ്റഡിയിലെടുത്തത്. കപ്പലിന്‍റെ കമ്പനി മോചനദ്രവ്യം നൽകിയിട്ടും അവരെ വിട്ടയച്ചില്ല. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്തും പിടിയിലായവരിൽ ഉൾപ്പെടുന്നു.

Related Posts