കല്യാണം ക്ഷണിച്ച് കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും ; നാട്ടിൽ ചർച്ചയായി കോൺഗ്രസ് പ്രവർത്തകന്റെ കല്യാണക്കത്ത്

കെ പി സി സി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒന്നിച്ച് സ്നേഹത്തോടെ ഒരു കല്യാണത്തിന് ക്ഷണിച്ചാൽ എങ്ങിനെയിരിക്കും. അത്തരം ഒരു ക്ഷണക്കത്ത് കൈയിൽ കിട്ടിയാൽ ആരെങ്കിലും കല്യാണത്തിന് പോകാതിരിക്കുമോ. കൊവിഡ് കാലത്ത് വ്യത്യസ്തമായ കല്യാണക്കത്തിലൂടെ ശ്രദ്ധേയനാവുകയാണ് എടത്തിരുത്തി കുട്ടമംഗലം സ്വദേശി ഇൻഷാദ് വലിയകത്ത്.

വലിയകത്ത് ഇബ്രാഹിം കുട്ടി, നഫീസ ദമ്പതികളുടെ മകനായ ഇൻഷാദിൻ്റെ കല്യാണത്തിനാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേരിട്ട് ക്ഷണിക്കുന്ന രൂപത്തിൽ കത്ത് തയ്യാറാക്കിയിരിക്കുന്നത്. വെള്ളാങ്കല്ലൂർ

പഞ്ചായത്തിലെ കായംകുളം വീട്ടിൽ അഷ്റഫ്, സീനത്ത് ദമ്പതികളുടെ മകൾ അഫ്നയാണ് ഇൻഷാദിന്റെ വധു. നവംബർ 7-നാണ് കല്യാണം.

പ്രമുഖരായ നാല് കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങളും കത്തിൽ ഇടം പിടിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനും പുറമേ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിലും ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരുമാണ് ക്ഷണക്കത്തിലുള്ളത്. ത്രിവർണ പതാകയും കൈപ്പത്തി ചിഹ്നവും ഒക്കെയായി അടിമുടി പാർടി അറിയിപ്പായി കോൺഗ്രസ് പ്രവർത്തകന്റെ കല്യാണക്കത്ത് മാറിയിട്ടുണ്ട്. ബ്രെയ്ക്ക് ദി ചെയിൻ എംബ്ലമൊക്കെ പതിച്ച് കൊവിഡ് ജാഗ്രതാ മുന്നറിയിപ്പുകൂടി നൽകുന്നു എന്ന സവിശേഷതയും ക്ഷണക്കത്തിനുണ്ട്.

Related Posts