നിപ ചികിത്സയ്ക്കുള്ള മരുന്നുകൾ ഇന്ന് വൈകീട്ട് എത്തും; ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ ചികിത്സയ്ക്കായുള്ള മരുന്നുകൾ ബുധനാഴ്ച വൈകീട്ട് കോഴിക്കോട് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി. ഐസിഎംആറുമായി ഇത് സംബന്ധിച്ചുള്ള ചർച്ച നടത്തി. വിമാനമാർഗമാവും മരുന്നുകൾ എത്തുക. നിപ രോഗിയുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

കേരളത്തിൽ നിര പരിശോധനയ്ക്കുള്ള സംവിധാനം ഉണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലും തോന്നയ്ക്കലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും നിപ സ്ഥിരീകരിക്കാനാകും. എന്നാൽ ഐസിഎംആർ മാനദണ്ഡപ്രകാരം സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂന്നെയിൽ നിന്നാണ്. കേരളത്തിൽ കണ്ടുവരുന്നത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസ് ആണെന്നും ഇതിന് മരണനിരക്ക് കൂടുതലും വ്യാപന ശേഷി കുറവാണെന്നും വീണാ ജോർജ് പറഞ്ഞു.

രണ്ടാമത്തെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലായിരുന്നു നിപ പരിശോധിക്കാൻ തീരുമാനിച്ചത്. റൂട്ട് മാപ്പ് ഉണ്ടാക്കി സമ്പർക്ക പട്ടികയിൽ ഉള്ളവരെ എല്ലാം ഐസൊലേറ്റ് ചെയ്യും. കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വിദഗദ്ധരുടെ സംഘം ഇന്ന് കോഴിക്കോട് സന്ദർശിക്കും. പൂനെ വൈറോളജി ഇന്‍റസ്റ്റിറ്റൂട്ടിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും ഐസിഎംആർ സംഘവും കോഴിക്കോട് എത്തും. ഇവർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും.

അതേസമയം, തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ കഴിയുകയാണ്. സംശയകരമായ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സ തേടിയെത്തിയ ഡെന്‍റൽ കോളെജ് വിദ്യാർത്ഥിയെയാണ് നിരീക്ഷണത്തിലാക്കിയത്. ശരീരസ്രവങ്ങൾ കൂടുതൽ പരിശേധനയ്ക്കായി പൂനെ വൈറോളജി ഇന്‍റസ്റ്റിറ്റൂട്ടിലേക്ക് അയച്ചു.

Related Posts