ആർത്തവാവധി ഇനി എല്ലാ സർവകലാശാലകളിലും ബാധകം; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് ഉത്തരവിറക്കിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. 18 വയസിന് മുകളിലുള്ള വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആർത്തവം ഉൾപ്പെടെ വിദ്യാർത്ഥിനികളുടെ ഹാജർ പരിധി 73 ശതമാനമായി നിശ്ചയിച്ചാണ് ഉത്തരവിറക്കിയത്. ഇതിനായി സർവകലാശാല ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ സർവകലാശാലകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ വേണം. എന്നാൽ ആർത്തവകാലം കണക്കിലെടുത്ത് 73 ശതമാനം ഹാജർ ഉണ്ടെങ്കിൽ വിദ്യാർത്ഥിനികൾക്ക് പരീക്ഷയെഴുതാൻ അനുവദിക്കുന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. എല്ലാ സർവകലാശാലകളിലും ഈ തീരുമാനം നടപ്പാക്കുന്നത് വിദ്യാർത്ഥികൾക്ക് ആശ്വാസമാകുമെന്നതിനാലാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

Related Posts