കേന്ദ്ര റെയില്‍വേമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിഷേധിച്ചതിൽ പ്രതികരിച്ച് മന്ത്രി ശിവൻകുട്ടി

ഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ച നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. അനുമതി നിഷേധിച്ചതിന് പിന്നിൽ കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി നേതാക്കളുമാണെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിമാരുടെ സംഘം ഡൽഹിയിൽ എത്തുമെന്നറിഞ്ഞാണ് ബിജെപി നേതാക്കൾ ഡൽഹിയിലെത്തിയത്. ബിജെപി നേതാക്കൾ ഡൽഹിയിൽ എത്തിയതിന് പിന്നാലെയാണ് അശ്വിനി വൈഷ്ണവിനെ കാണാൻ അനുമതി നിഷേധിക്കപ്പെട്ടതെന്ന് മന്ത്രി ആരോപിച്ചു. കേന്ദ്ര മന്ത്രിയുടെ സമീപനം ഫെഡറൽ സംവിധാനങ്ങൾക്ക് എതിരാണെന്ന് അദ്ദേഹം വിമർശിച്ചു. യോഗം നിഷേധിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നൽകുമെന്ന് മന്ത്രിമാരായ ജി ആർ അനിൽ, ആന്‍റണി രാജു, വി ശിവൻകുട്ടി എന്നിവർ അറിയിച്ചു. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയിൽവേ ബോർഡ് അറിയിച്ചു. റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരാഴ്ച മുന്‍പ് അനുമതി തേടിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഡല്‍ഹിയിലെത്തി കൂടിക്കാഴ്ചയ്ക്കുള്ള സമയം ചോദിച്ചപ്പോള്‍ റെയില്‍വേ മന്ത്രി ലൈനിലില്ലെന്ന മറുപടിയാണ് നല്‍കിയത്. റെയില്‍വേ സഹമന്ത്രിയുമായും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Posts