സംസ്ഥാനത്തെ സ്കൂളുകൾക്ക് ഗ്രേഡിംഗ് ഏർപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഗ്രേഡിംഗ് സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ വിജയശതമാനം, കലാകായിക രംഗത്തെ പ്രവർത്തനം, അച്ചടക്കം, സാമൂഹിക വിഷയങ്ങളിലെ ഇടപെടൽ തുടങ്ങിയ അമ്പതോളം വിഷയങ്ങളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും സ്കൂളുകളെ ഗ്രേഡ് ചെയ്യുക. മന്ത്രി ആന്‍റണി രാജുവിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരം മണ്ഡലത്തിൽ നടപ്പാക്കുന്ന എം.എൽ.എ എഡ്യൂകെയർ പദ്ധതി ഉദ്ഘാടനം ചെയ്യവേയായിരുന്നു മന്ത്രി ഇത് പ്രഖ്യാപിച്ചത്. സ്കൂളുകൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിലൂടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളുമായും രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു. അധ്യാപകർ തമ്മിലുള്ള തർക്കം ഒരു തരത്തിലും അംഗീകരിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.    ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിൽ അധ്യാപകരെയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുമിപ്പിക്കുന്ന സമഗ്ര വിദ്യാഭ്യാസ സൗഹൃദ പദ്ധതിയാണ് എംഎൽഎ എഡ്യൂകെയർ. ഓരോ വിദ്യാർത്ഥിയുടെയും വിദ്യാഭ്യാസ പുരോഗതിയിൽ ജനപ്രതിനിധിയെ നേരിട്ട് ഉൾപ്പെടുത്തി കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.  ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്മാർട്ട് പിടിഎ തയ്യാറാക്കുകയാണ് ലക്ഷ്യം. രക്ഷാകർതൃ പരിചരണവും, അധ്യാപക മാർഗ്ഗനിർദ്ദേശവും ഉൾപ്പെടുത്തി ഒരു ഹൈബ്രിഡ് അക്കാദമിക് തുടർച്ച സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൗൺസിലർ മാധവദാസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി സി കൃഷ്ണകുമാർ, ഐഒസി ജനറൽ മാനേജർ സഞ്ജീവ് ബെഹ്റ, മറ്റ് ഉദ്യോഗസ്ഥർ, പ്രിൻസിപ്പൽമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Posts