യാത്രക്കാരുടെ മോശം പെരുമാറ്റം; വിമാനകമ്പനികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഡിജിസിഎ

ന്യൂഡല്‍ഹി: വിമാനത്തിനുള്ളിൽ യാത്രക്കാർ മോശമായി പെരുമാറിയാൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വിമാനക്കമ്പനികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വാക്കാലുള്ള ആശയവിനിമയവും അനുരഞ്ജന സമീപനങ്ങളും ഫലം കണ്ടില്ലെങ്കിൽ, മോശമായി പെരുമാറുന്ന യാത്രക്കാരെ ആവശ്യമെങ്കിൽ ക്യാബിൻ ക്രൂ അംഗങ്ങൾക്ക് ബന്ധിക്കാമെന്നും ഡിജിസിഎ നിർദ്ദേശിച്ചു. എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികൻ മൂത്രമൊഴിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഡിജിസിഎയുടെ നിർദേശം. വിമാനത്തിനുള്ളിലെ യാത്രക്കാരുടെ ഭാഗത്ത് നിന്ന് ചില മോശം പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ക്യാബിൻ ക്രൂ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഉചിതമായ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടു. ഈ സംഭവങ്ങളിൽ ശരിയായ നടപടിയില്ലാത്തത് വിമാനയാത്രയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായി ഡിജിസിഎ ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ സുരക്ഷയും വിമാനത്തിനുള്ളിലെ അച്ചടക്കവും പൈലറ്റിന്‍റെ ഉത്തരവാദിത്തമാണ്. ക്യാബിൻ ക്രൂ അംഗങ്ങൾക്ക് യാത്രക്കാരുടെ മോശം പെരുമാറ്റം നിയന്ത്രിക്കാൻ കഴിയുമെങ്കിൽ പോലും, സ്ഥിതിഗതികൾ വേഗത്തിൽ വിലയിരുത്തുകയും തുടർ നടപടികൾക്കായി എയർലൈനിന്‍റെ സെന്‍ട്രല്‍ കൺട്രോളിനെ അറിയിക്കുകയും ചെയ്യേണ്ടത് പൈലറ്റിന്‍റെ ഉത്തരവാദിത്തമാണെന്നും ഡിജിസിഎ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. വിമാനക്കമ്പനികൾ നിർദേശങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകി.

Related Posts