'കളിമുറ്റമൊരുക്കൽ' സംസ്ഥാനത്തിന് മാതൃക: സ്പീക്കർ എം ബി രാജേഷ്

കളിമുറ്റം ഒരുക്കുന്നത് ഒക്ടോബർ എട്ട് വരെ

വിദ്യാലയങ്ങളിൽ ഗാന്ധിജയന്തിയുടെ സേവനവാരത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ തൃശൂർ ജില്ലയിൽ നടപ്പിലാക്കുന്ന 'കളിമുറ്റമൊരുക്കാം' പദ്ധതി സംസ്ഥാനത്തെ മറ്റ് ജില്ലകൾക്ക് മാതൃകയെന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ്. ജാതിമതഭേദമന്യേ ജനപങ്കാളിത്തത്തോടെ  അക്ഷരത്തിന്റെയും അറിവിന്റെയും ഉത്സവമായാണ്  പ്രവേശനോത്സവങ്ങളെ മാറ്റേണ്ടത്. ഇതിന് മുന്നോടിയായി തൃശൂരിൽ നടത്തുന്ന ശുചീകരണ പരിപാടി മറ്റ് ജില്ലകൾക്കും ഉൾക്കൊള്ളാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും  സംയുക്തമായി നടത്തുന്ന 'കളിമുറ്റം ഒരുക്കാം' എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വരടിയം ഗവ.യു പി സ്‌കൂളിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു സ്പീക്കർ.

അടച്ചു പൂട്ടിയിരിക്കുന്ന വിദ്യാലയങ്ങൾ തുറക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇഴജന്തുക്കളും ക്ഷുദ്രജീവികളും സ്‌കൂൾ മുറ്റങ്ങളും  ക്ലാസ് മുറികളും താവളമാക്കിയേക്കാം എന്നതിനാൽ ഏറെക്കാലത്തിനുശേഷം സ്കൂൾ തുറക്കുമ്പോൾ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത വളരെ പ്രധാനമാണ്. തൃശൂർ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നു എന്നത്  അഭിനന്ദനാർഹമായ കാര്യമാണ്. കോവിഡ് മഹാമാരിക്ക് ശേഷം ജീവിതം വീണ്ടും സാധാരണനിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് സ്‌കൂളുകൾ നവംബർ 1 മുതൽ തുറക്കുന്നത്.  ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പരിമിതികളിൽ നിന്ന് കുട്ടികൾ പുറത്തുവന്ന് കൂട്ടുകാരുമായും അധ്യാപകരുമായും നേരിട്ട് ആശയവിനിമയം നടത്തുന്നതിന്റെ അനുഭവങ്ങൾ വീണ്ടും അവർക്ക് ലഭ്യമാവാൻ പോവുകയാണ്. ഈ ആഹ്ലാദകരമായ  മുഹൂർത്തത്തെ അർത്ഥപൂർണ്ണമാക്കാനുള്ള തയ്യാറെടുപ്പാണ് തൃശൂർ ജില്ല നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ശുചീകരണ പരിപാടിയുടെ  ഏകോപനം നിർവഹിക്കുന്നത് കേരള ശുചിത്വ മിഷനാണ്. സംസ്ഥാനത്ത് തൃശൂർ ജില്ലയിൽ മാത്രം നടക്കുന്ന പരിപാടിയാണ് കളിമുറ്റം ഒരുക്കാം. വ്യത്യസ്ത വകുപ്പുകളും വിദ്യാർത്ഥി-യുവജന സംഘടനകൾ, അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനകൾ, സന്നദ്ധ സംഘടനകൾ, പൂർവവിദ്യാർത്ഥികൾ, പൂർവ അധ്യാപകർ, എൻ എസ് എസ്, കരിയർ ഗൈഡൻസ് എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ ശുചീകരണ പരിപാടികളിൽ അണിനിരക്കും. ഒക്ടോബർ എട്ട് മുതൽ  ജനപ്രതിനിധികളും വിദ്യാഭ്യാസ ഓഫീസർമാരും ചേർന്ന സംഘങ്ങൾ സ്കൂളുകൾ സന്ദർശിച്ച് വിലയിരുത്തും. ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ നടക്കുന്നതിനാൽ പരീക്ഷാകേന്ദ്രങ്ങളായ വിദ്യാലയങ്ങളിൽ ഒക്ടോബർ 18 ന് ശേഷമാണ് ശുചീകരണ പരിപാടികൾ തുടരുക.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ  വിശിഷ്ടാതിഥിയായി.  സംഗീതഞ്ജൻ സ്റ്റീഫൻ ദേവസ്സിയുടെ സംഗീതാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത്  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ, പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, കേരളശുചിത്വ മിഷൻ ഡയറക്ടർ പി ഡി ഫിലിപ്പ്, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദന മോഹനൻ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ടി എസ് ശുഭ, ഡയറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.ശ്രീജ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് കുമാർ, തൃശൂർ ഈസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അജിതകുമാരി, വരടിയം യുപി സ്കൂൾ പ്രിൻസിപ്പൽ മാലിനി എൻ പി, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related Posts