കാലതാമസം നേരിടുന്ന നാഷണൽ അർബൻ മിഷൻ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണം - ജില്ലാ കലക്ടർ.

തൃശൂർ:

വിവിധ കാരണങ്ങളാൽ കാലതാമസം നേരിടുന്ന നാഷണൽ അർബൻ മിഷന്റെ പ്രവർത്തനങ്ങൾ എത്രയും വേഗം പുനരാരംഭിച്ച് പൂർത്തിയാക്കണമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്. കലക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ശുചിത്വം, ഗ്രാമങ്ങളിലെ ഡ്രെയിനേജ് സംവിധാനം തുടങ്ങി 15 ഘടകങ്ങൾക്കാണ് കേന്ദ്ര സർക്കാർ നാഷണൽ അർബൻ മിഷൻ മുഖേന ഫണ്ട് അനുവദിച്ചത്. 30 കോടി അനുവദിച്ചതിൽ പുന്നയൂർക്കുളം, വടക്കേക്കാട് പഞ്ചായത്തുകളിലാണ് ക്ലസ്റ്റർ സംവിധാനം മുഖേന ജില്ലയിൽ നിർമാണങ്ങൾ നടക്കുന്നത്. 

ജില്ലയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 126 നിർമാണ പ്രവർത്തനങ്ങളിൽ 32 എണ്ണമാണ് പൂർത്തിയാക്കിയത്. 34 പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്നു. 60 പ്രവൃത്തികൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. ജില്ലയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളെ സംബന്ധിച്ച് കലക്ടർ വിലയിരുത്തി. പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തിയാകാത്ത കോസ്റ്റ്ഫോർഡ്, നിർമ്മിതി കരാറുകാരോട് അടിയന്തരമായി പണി പൂർത്തിയാക്കാൻ കലക്ടർ നിർദ്ദേശിച്ചു. 

യോഗത്തിന്റെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കാനും അടുത്ത ഡിഡിസി യോഗങ്ങളിൽ അർബൻ പ്രവർത്തനങ്ങളുടെ തുടർചർച്ചകൾ അജണ്ടയാക്കാനും തീരുമാനിച്ചു.  ടി എൻ പ്രതാപൻ എംപി, പ്രോജക്ട് ഡയറക്ടർ സെറീന എ റഹ്മാൻ, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ, പുന്നയൂർക്കുളം, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related Posts