ദേശീയത കൊണ്ട് തട്ടിപ്പിനെ മറയ്ക്കാനാവില്ല; തിരിച്ചടിച്ച് ഹിൻഡൻബർഗ്

ഹിൻഡൻബർഗിന്‍റെ തട്ടിപ്പ് ആരോപണങ്ങൾക്ക് അദാനി ഗ്രൂപ്പ് 413 പേജുകളിൽ മറുപടി നൽകിയിരുന്നു. ഇന്ത്യൻ സ്ഥാപനങ്ങൾക്കും രാജ്യത്തിനും നേരെയുള്ള ആസൂത്രിത ആക്രമണമെന്നാണ് റിപ്പോർട്ടിനെ അദാനി ഗ്രൂപ്പ് വിശേഷിപ്പിച്ചത്. ഷോര്‍ട്ട് സെല്ലിംഗിലൂടെ ലാഭമുണ്ടാക്കാനാണ് ഹിൻഡൻബർഗ് ശ്രമിക്കുന്നതെന്നും അദാനി ആരോപിച്ചു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിൻഡൻബർഗ്. ദേശീയത കൊണ്ട് തട്ടിപ്പ് മറച്ചുവയ്ക്കാൻ കഴിയില്ലെന്നാണ് ഹിൻഡൻബർഗ് മറുപടി നൽകിയത്. അദാനി ഗ്രൂപ്പിന്‍റെയും അതിന്‍റെ ചെയർമാൻ ഗൗതം അദാനിയുടെയും വളർച്ച ഇന്ത്യയുടെ വിജയമായി ഉയർത്തിക്കാട്ടാനാണ് ശ്രമിക്കുന്നത്. 413 പേജുള്ള മറുപടിയിൽ തങ്ങൾ ഉന്നയിച്ച വിഷയങ്ങൾ 30 പേജുകളിൽ മാത്രമാണ് ഉൾപ്പെടുത്തിയത്. ബാക്കി 330 പേജുകളിൽ കോടതി രേഖകളും 53 പേജുകളിൽ സാമ്പത്തിക രേഖകളും പൊതു വിവരങ്ങളുമാണ് അടങ്ങിയിരിക്കുന്നത്. വനിതാ സംരംഭകരെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു എന്നതുൾപ്പെടെ അപ്രസക്തമായ കോർപ്പറേറ്റ് വിശദാംശങ്ങളും മറുപടിയിലുണ്ടെന്ന് ഹിൻഡൻബർഗ് വിശദീകരിച്ചു. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുമായി അദാനി ഗ്രൂപ്പിന് യാതൊരു ബന്ധവുമില്ലെന്ന് മറുപടിയിൽ പറയുന്നു. ഉന്നയിച്ച 88 ചോദ്യങ്ങളിൽ 62 എണ്ണത്തിനും ശരിയായി ഉത്തരം നൽകാൻ അദാനി ഗ്രൂപ്പിന് കഴിഞ്ഞില്ലെന്നും ഹിൻഡൻബർഗ് പറഞ്ഞു.

Related Posts