നേപ്പാൾ വിമാന ദുരന്തം; 40 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ഡൽഹി: നേപ്പാളിൽ വിമാനാപകടത്തിൽ മരിച്ചവരിൽ 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. അഞ്ച് ഇന്ത്യക്കാരടക്കം 14 വിദേശികൾ വിമാനത്തിലുണ്ടായിരുന്നു. 53 നേപ്പാൾ പൗരന്മാരും നാല് റഷ്യൻ പൗരന്മാരും രണ്ട് കൊറിയക്കാരും, അയർലൻഡ്, അർജന്‍റീന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചതായാണ് വിവരം. മൂന്ന് കുട്ടികളും വിമാനത്തിലുണ്ടായിരുന്നു. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന വിമാനം പൊഖാറയിലെ റൺവേയ്ക്ക് സമീപം തകർന്ന് വീഴുകയായിരുന്നു. രാവിലെ 10.33ന് പറന്നുയർന്ന വിമാനം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് അഞ്ച് മിനിറ്റ് മുമ്പാണ് തകർന്ന് വീണത്. റൺവേയിൽ എത്തുന്നതിന് മുമ്പ് വലിയ ശബ്ദത്തോടെ വിമാനം തകർന്ന് തീപിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.  വിമാനത്തിന് തീപിടിച്ചതിനാൽ ആദ്യം രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞിരുന്നില്ല. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. നാല് ജീവനക്കാരടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 15 ദിവസം മുമ്പാണ് വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. യാത്രക്കാരുടെ പേരുകൾ പുറത്ത് വിട്ടിട്ടുണ്ട്. സംഭവത്തിൽ നേപ്പാൾ പ്രധാനമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു.

Related Posts