‘ഒമിക്രോൺ’; പുതിയ കൊവിഡ് വകഭേദം കണ്ടെത്തി; ദക്ഷിണാഫ്രിക്ക യാത്രയ്ക്ക് വിലക്കേർപ്പെടുത്തി രാജ്യങ്ങള്‍

ദക്ഷിണാഫ്രിക്കയില്‍ ‘ഒമിക്രോൺ’ എന്ന പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തി. ഏറ്റവും അപകടകാരിയായ വൈറസാണെന്ന് രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമാണ് ഇതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇതിനിടെ വ്യാപനം തടയാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യങ്ങൾ വിലക്ക് ഏര്‍പ്പെടുത്തി.

ആഫ്രിക്കയിലെ വകഭേദം യൂറോപ്പില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കണം എന്ന് യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിച്ചു. ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുകെ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്‌സ്വാന രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി.

ജര്‍മ്മനിയുടെ യാത്രാ നിയന്ത്രണങ്ങള്‍ ദക്ഷിണാഫ്രിക്കയെയും ഒരു പക്ഷേ അയല്‍ രാജ്യങ്ങളെയും ബാധിക്കുമെന്ന് ജര്‍മ്മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു. ജര്‍മ്മന്‍ പൗരന്മാര്‍ക്ക് മാത്രമേ രാജ്യത്ത് പ്രവേശനം അനുവദിക്കൂ. വാക്‌സിന്‍ എടുത്താലും രാജ്യത്ത് എത്തി കഴിഞ്ഞാല്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.

ബെല്‍ജിയത്തിലാണ് കൊവിഡ് വകഭേദം ഒമിക്രോണിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്തില്‍ നിന്ന് വന്ന യാത്രക്കാരിയിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയിലെ 77 പേരിലാണ് ഇപ്പോള്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഫ്രിക്കയില്‍ പുതിയ വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കൊവിഡ് വകഭേദത്തിന് വാക്‌സിനിലൂടെ നേടിയ പ്രതിരോധ ശേഷിയെ മറികടക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Posts