നേരിട്ട് പരിശോധനയില്ല; ഭക്ഷ്യസുരക്ഷാ ലൈസൻസ് വെരിഫിക്കേഷൻ ഇല്ലാതെ ഓൺലൈനായി പുതുക്കാം

ബാലുശ്ശേരി: സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണത്തിൻ്റെ മാനദണ്ഡമായി കണക്കാക്കുന്ന ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്നത് നേരിട്ട് സ്ഥല-സ്ഥാപന പരിശോധനകളില്ലാതെ. 12 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ഭക്ഷ്യ വിൽപ്പനക്കാർക്ക് ഓൺലൈനായി 100 രൂപ അടച്ചാൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. 12 ലക്ഷത്തിനും 20 കോടിക്കും ഇടയിൽ വരുമാനമുള്ള വ്യാപാരികൾ 2,000 രൂപയും ഭക്ഷ്യ ഉൽപ്പാദകർ 3,000 രൂപയുമാണ് സംസ്ഥാന ലൈസൻസ് ലഭിക്കാൻ നൽകേണ്ടത്. രജിസ്ട്രേഷനും ലൈസൻസും എല്ലാ വർഷവും വെരിഫിക്കേഷൻ ഇല്ലാതെ ഓൺലൈനായി പുതുക്കാം. ഫോട്ടോ, തിരിച്ചറിയൽ കാർഡ്, സ്വയം തയാറാക്കിയ സത്യവാങ്മൂലം, വാട്ടർ ടെസ്റ്റ് സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ ബിൽ, വാടക രസീത് മുതലായവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്ത് വെബ്സൈറ്റിൽ നിന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. എഫ്.എസ്.എസ്.എ.ഐ മുദ്രയുടെ യാഥാർത്ഥ്യം അറിയാതെ ആളുകൾ വഞ്ചിക്കപ്പെടുകയാണ്. 2006 ൽ പാർലമെന്‍റ് പാസാക്കുകയും 2011 ൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരികയും ചെയ്ത നിയമം അനുസരിച്ച്, ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ വ്യാപാരികളും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എടുത്തിരിക്കണം. പലയിടത്തും വ്യാപാരികളുടെ സംഘടനകൾ രജിസ്ട്രേഷൻ മേളകൾ നടത്തുകയും വ്യാപാരികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിനു കീഴിൽ മതിയായ ജീവനക്കാരുടെ അഭാവം രജിസ്ട്രേഷൻ ഘട്ടത്തിൽ വെരിഫിക്കേഷനെ തടസ്സപ്പെടുത്തുന്നു. ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് കീഴിൽ 12 അസിസ്റ്റന്‍റ് കമ്മീഷണർമാരും ഒരു ഭക്ഷ്യസുരക്ഷാ ഓഫീസർ വീതവുമാണ് നിയമസഭാ മണ്ഡലത്തിൽ ഉള്ളത്. നിയമാനുസൃതവും നിരീക്ഷണപരവുമായ പരിശോധനകൾക്ക് പോലും മതിയായ ജീവനക്കാരില്ലാത്തിടത്ത് രജിസ്ട്രേഷന് മുമ്പ് സ്ഥല-സൗകര്യ പരിശോധനകൾ അപ്രായോഗികമാണെന്ന് ജീവനക്കാർ പറയുന്നു.

Related Posts