തൃശ്ശൂർ പൂരം നടത്തിപ്പിൽ ആശങ്ക വേണ്ട : മന്ത്രി കെ രാധാകൃഷണൻ

തൃശ്ശൂർ പൂരം നടത്തിപ്പിൽ യാതൊരു ആശങ്കയും വേണ്ടന്നും കൊവിഡാനന്തര പൂരം മാറ്റങ്ങളുടേതാണെന്നും ഇതിന് ഉദാഹരണമാണ് കേരളത്തിലെ ക്ഷേത്രങ്ങളിലെ പൂരങ്ങൾക്കും ഉത്സവങ്ങൾക്കുമായി പരമാവധി എട്ടുകോടി രൂപ സംസ്ഥാന സർക്കാർ അടുത്ത സാമ്പത്തിക വർഷ ബജറ്റിൽ പരിഗണിച്ചതെന്ന് ദേവസ്വം പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. അറുപതാമത് തൃശൂർ പൂരപ്രദർശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വർഷം സ്ത്രീ സൗഹർദ്ദപൂരം എന്ന ആശയം വിജയപ്പിച്ചതുപോലെ ഈ വർഷത്തെ പൂരം ആബാല വൃദ്ധജനങ്ങൾക്കും സധൈര്യം പങ്കെടുക്കാൻ പറ്റുന്ന ജനകീയ പൂരമാക്കി മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥിയായി. വളരെയധികം മനുഷ്യരുടെ വളരെ നേരത്തെ പ്രയത്നത്തിന്റെ ഫലമാണ് തൃശൂർ പൂരമെന്നും ഇത് വിജയകരമാക്കാൻ സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. ധാരാളം പ്രദർശനങ്ങൾ നഗരത്തിൽ നടക്കാറുണ്ടെങ്കിലും പൂരത്തിന്റെ വരവ് അറിയിക്കുന്ന തൃശ്ശൂർ പൂരപ്രദർശനം തൃശ്ശൂർകാർക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും മന്ത്രി ആർ ബിന്ദു അഭിപ്രായപ്പെട്ടു.

ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന തൃശ്ശൂർ പൂരം ഭംഗിയായി നടത്താൻ സംസ്ഥാന സർക്കാർ ഒപ്പമുണ്ടെന്നുള്ളത് വളരെ സന്തോഷം നൽകുന്നതായും അവധിക്കാല ആഘോഷങ്ങളിൽ പൂരപ്രദർശനത്തിന് വലിയ പങ്കുണ്ടെന്ന് ടി എൻ പ്രതാപൻ എംപി അഭിപ്രായപ്പെട്ടു.

ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ, മേയർ എം കെ വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എം കെ സുദർശൻ, മറ്റ് ദേവസ്വം ബോർഡ് ഭാരവാഹികൾ, പാറമേക്കാവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ, കോർപ്പറേഷൻ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.

തേക്കിൻകാട് മൈതാനിയിലെ പൂരപ്രദർശന നഗരിയിൽ നൂറിലേറെ സ്റ്റാളുകളിലായി സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തുനിന്നുമായി നിരവധി ഉൽപ്പന്നങ്ങളുടെ വിപണനവും പ്രദർശനങ്ങളുമുണ്ടാകും. ഒപ്പം കുട്ടികൾക്കുള്ള കളിയിടവും പ്രദർശനത്തിന്റെ ഭാഗമായി സജ്ജമാക്കും.എല്ലാ ദിവസവും പ്രശസ്ത കലാകാരന്മാരുടെ നേതൃത്വത്തിൽ കലാപരിപാടികൾ സംഘടിപ്പിക്കും. ഏപ്രിൽ രണ്ടിന് തുടങ്ങുന്ന പ്രദർശനം മെയ് 22 വരെ നീണ്ടുനിൽക്കും.

Related Posts