'ഓണം കേരളത്തിന്റെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ആഘോഷം'; നരേന്ദ്ര മോദി

ഡൽഹി: തന്റെ ഓഫീസില്‍ ആഗസ്റ്റ് മാസത്തില്‍ ലഭിച്ച കത്തുകളിൽ ത്രിവര്‍ണ പതാക ആലേഖനം ചെയ്യാത്തതോ ത്രിവര്‍ണ പതാകയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കാത്തതോ ആയ ഒരു കത്തും കണ്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടികളും യുവസുഹൃത്തുക്കളും അമൃത മഹോത്സവത്തിന്‍റെ മനോഹരമായ ചിത്രങ്ങളും കലാസൃഷ്ടികളും അയച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തി'ലൂടെ രാഷ്ട്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൻ കി ബാത്തിൽ നടത്തിയ പ്രസംഗത്തിൽ ഓണം ഉൾപ്പെടെയുള്ള വരാനിരിക്കുന്ന ഉത്സവങ്ങളെക്കുറിച്ചും മോദി പരാമർശിച്ചു. ആഘോഷങ്ങളുടെ നാളുകളാണ് വരുന്നത്. "ഗണേശ ചതുര്‍ത്ഥിക്ക് മുന്നോടിയായി ഓണാഘോഷവും ആരംഭിക്കുകയാണ്. ഓണം പ്രത്യേകിച്ച് കേരളത്തില്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ്'- നരേന്ദ്ര മോദി പറഞ്ഞു. ആഗസ്റ്റ് 30നാണ് ഹര്‍ത്താലിക തീജ്. സെപ്റ്റംബര്‍ ഒന്നിന് ഒഡീഷയിൽ നുആഖായ് ഉത്സവം ആഘോഷിക്കും. നുആഖായ് എന്നത് അര്‍ത്ഥമാക്കുന്നത് പുതിയ ഭക്ഷണം എന്നാണ്, അതായത്, മറ്റു പല ഉത്സവങ്ങളെയും പോലെ ഇതും നമ്മുടെ കാര്‍ഷിക പാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു ഉത്സവമാണ്. അതിനിടെ ജൈന സമൂഹത്തിന്റെ സംവത്സരി ഉത്സവവും നടക്കും. ഈ ആഘോഷങ്ങളെല്ലാം നമ്മുടെ സാംസ്‌കാരിക സമൃദ്ധിയുടെയും ചടുലതയുടെയും പര്യായങ്ങളാണ്. ഈ ഉത്സവങ്ങള്‍ക്കും വിശേഷ അവസരങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts