പ്രതിപക്ഷ പ്രതിഷേധം; ചർച്ചക്കൊരുങ്ങി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം തണുപ്പിക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ സമവായ ചർച്ച നടന്നേക്കും. പാർലമെന്‍ററികാര്യ മന്ത്രി കെ രാധാകൃഷ്ണനാണ് ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത്. സതീശനുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ചർച്ചയ്ക്ക് തയ്യാറാണെങ്കിലും പ്രതിപക്ഷത്തിന്‍റെ ആവശ്യങ്ങളിൽ മാറ്റമില്ലെന്നും സതീശൻ വ്യക്തമാക്കി. അടിയന്തര പ്രമേയ നോട്ടീസ് അവതരണം, എം.എൽ.എമാർക്കെതിരായ കേസുകൾ പിൻവലിക്കുക, കെ.കെ രമ എം.എൽ.എയുടെ പരാതിയിൽ കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് തയ്യാറാവണമെന്ന് മന്ത്രി ആവശ്യപ്പെട്ടപ്പോൾ ചർച്ചയ്ക്ക് തയ്യാറാണെന്നും ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുമെന്നും സതീശൻ മറുപടി നൽകി. സ്പീക്കറുടെ ചേംബറിന് മുന്നിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇതോടെ പ്രതിപക്ഷ പ്രതിഷേധവും ശക്തമായി. പാർട്ടി നേതാക്കളുടെ യോഗം വിളിച്ചെങ്കിലും സമവായമായില്ല. ഇതിനു പിന്നാലെയാണ് പാർലമെന്‍ററി കാര്യമന്ത്രി പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെ നിലപാട് പ്രശ്നപരിഹാരത്തിൽ നിർണായകമാകും.

Related Posts