സംസ്ഥാനത്ത് പാസഞ്ചർ തീവണ്ടികൾ വീണ്ടും ഓടിച്ചു തുടങ്ങാൻ സാധ്യത

തൃശ്ശൂർ: കോളേജുകളും സ്‌കൂളുകളും തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് പാസഞ്ചർ തീവണ്ടികൾ വീണ്ടും ഓടിച്ചു തുടങ്ങാൻ സാധ്യത. സർക്കാരും റെയിൽവേയും അടുത്ത ബുധനാഴ്‌ച ചേരുന്ന യോഗത്തിൽ ഈ വിഷയം ചർച്ചചെയ്യും.

സംസ്ഥാന സർക്കാരിന്റെ അനുമതി കിട്ടിയാൽ സർവീസുകൾ തുടങ്ങാമെന്ന നിലപാടിലാണ് റെയിൽവേ. സർവീസുകൾ തുടങ്ങണമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാരും. എക്സ്‌പ്രസ് തീവണ്ടികളിലെ ജനറൽ കോച്ചുകളും ഒപ്പം നിലവിൽവരും. എന്നാൽ, പഴയ പാസഞ്ചർനിരക്കിന് പകരം എക്സ്‌പ്രസ് നിരക്കാവാനാണ് സാധ്യത.

പാസഞ്ചറുകളെല്ലാം ഓടിച്ചെങ്കിൽ മാത്രമേ സാധാരണക്കാർ തീവണ്ടിയെ കൂടുതൽ ആശ്രയിക്കൂ എന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ഇപ്പോൾ കേരളത്തിൽ ‘ഒരു റൂട്ടിൽ ഒന്ന്’ എന്ന പ്രകാരമാണ് പാസഞ്ചർ ഓടിക്കുന്നത്. ബുക്ക് ചെയ്യാത്ത യാത്രക്കാർക്ക് ഇതിൽ കയറാം. സംസ്ഥാനത്തിനകത്ത് ഓടുന്ന എക്സ്പ്രസ് തീവണ്ടികളിൽ ജനറൽ കോച്ചുകളിലും റിസർവ് ചെയ്യാത്ത യാത്രക്കാർക്ക് കയറാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. വേണാട്, പരശുറാം, ഇന്റർസിറ്റി, വഞ്ചിനാട് തുടങ്ങിയ തീവണ്ടികളിൽ റിസർവേഷൻ ഇല്ലാത്ത ജനറൽ യാത്ര അനുവദിക്കാമെന്ന നിലപാടിലേക്കും റെയിൽവേ എത്തുമെന്നാണ് വിവരം.

സംസ്ഥാനത്തെ റെയിൽവേയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർകോവിലാണ് യോഗം വിളിച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവേ ജനറൽ മാനേജരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Related Posts