വിഷയം അതീവ പ്രാധാന്യമുള്ളത്; സ്വവർഗവിവാഹം നിയമപരമാക്കണമെന്ന ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂഡൽഹി: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹത്തിന് സാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ച് അടുത്ത മാസം 18ന് കേസിന്റെ വാദം കേൾക്കും. വിഷയം അതീവ പ്രാധാന്യമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. അധിക സത്യവാങ്മൂലമുണ്ടെങ്കിൽ മൂന്നാഴ്ചയ്ക്കകം കേന്ദ്ര സർക്കാർ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകരുതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അഭ്യർത്ഥിച്ചിരുന്നു. സ്വവർഗ വിവാഹം ഭർത്താവ്, ഭാര്യ, മക്കൾ എന്നീ ഇന്ത്യൻ കുടുംബ സങ്കൽപ്പത്തിന് അനുസൃതമല്ലെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സ്വവർഗരതി കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കിയിട്ടുണ്ടെങ്കിലും സ്വവർഗ വിവാഹം നിയമവിധേയമാക്കാനുള്ള മൗലികാവകാശം ഹർജിക്കാർക്ക് അവകാശപ്പെടാൻ കഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും അപ്പുറം കുടുംബപരമായ പ്രശ്നങ്ങളുണ്ട്. ഇത്തരം വിവാഹങ്ങൾക്ക് സാധുത നൽകുന്നത് വലിയ സങ്കീർണതകൾക്ക് കാരണമാകുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.


Related Posts