ശബരിമല തീര്‍ഥാടനം; ഈ മണ്ഡല-മകരവിളക്ക് കാലത്തെ വരുമാനം 351 കോടി രൂപ

പത്തനംതിട്ട: ഈ വർഷം ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടത്തോടനുബന്ധിച്ച് 351 കോടി രൂപയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. എസ് അനന്തഗോപൻ. നാണയങ്ങൾ എണ്ണിത്തീരാനുണ്ട്. ഏകദേശം 20 കോടി രൂപയുടെ നാണയങ്ങൾ കാണിക്കയായുണ്ടെന്നാണ് വിലയിരുത്തൽ. നാണയങ്ങൾ എണ്ണാൻ നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് വിശ്രമം നൽകാനാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം. തുടർച്ചയായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി പരാതി ഉയർന്നിരുന്നു. 70 ദിവസമായി ജീവനക്കാർ ജോലി ചെയ്യുന്നു. ശേഷിക്കുന്ന നാണയങ്ങൾ ഫെബ്രുവരി 5 മുതൽ എണ്ണും. അരവണ പായസത്തിനു ഉപയോഗിക്കുന്ന ഏലയ്ക്കയുടെ ഗുണനിലവാരം സംബന്ധിച്ച് ആരോപണമുയർന്ന സാഹചര്യത്തിൽ ഭാവിയിൽ ഏലയ്ക്കയുടെ ഉപയോഗം ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലെ ലാബിൽ പരിശോധിച്ചതാണ് ഉപയോഗിക്കുന്നത്. ബോർഡിനു ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ല. ലൈസൻസ് എടുക്കാൻ നിർദ്ദേശമുണ്ടെങ്കിൽ അത് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Posts