എയ്ഡഡ് മേഖലയിലുൾപ്പടെ എല്ലാ നിയമനങ്ങള്‍ക്കും പൊലീസ് വെരിഫിക്കേഷന്‍ നിർബന്ധം

സര്‍ക്കാര്‍, പൊതുമേഖലാ, ദേവസ്വം, സഹകരണസ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍ എന്നിവയ്ക്കും നിയമം ബാധകമാണ്.

തിരുവനന്തപുരം: എല്ലാ നിയമനങ്ങള്‍ക്കും പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമനത്തിനും പൊലീസ് വെരിഫിക്കേഷന്‍ വേണം. സര്‍ക്കാര്‍, പൊതുമേഖലാ, ദേവസ്വം, സഹകരണസ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍ എന്നിവയ്ക്കും നിയമം ബാധകമാണ്. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഇതിനായി ഉടന്‍ ചട്ടഭേദഗതി വരുത്തണമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.

ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം. സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക ആക്ഷേപം ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് സഹകരണസ്ഥാപനങ്ങളിലെ നിയമനത്തിലും പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നത്.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താന്‍ സര്‍വേ നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി 75 ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു. തദ്ദേശവാര്‍ഡ് അടിസ്ഥാനത്തിലാകും സര്‍വേ നടത്തുക. കുടുംബശ്രീയെയാണ് സര്‍വേ നടത്താന്‍ നിയോഗിച്ചിരിക്കുന്നത്.

Related Posts