കൊവിഡനന്തര ചികിത്സാ നിരക്ക് ഉത്തരവായി; സ്വകാര്യ ആശുപത്രിയിൽ വാർഡിൽ 2910 രൂപ; സർക്കാർ ആശുപത്രികളിൽ 750 രൂപ.

ഹൈ ഡിപ്പൻഡൻസി യൂണിറ്റിൽ 1250, ഐ സി യു 1500, വെന്റിലേറ്റർ ഉള്ള ഐ സി യു വിന് 2000 രൂപ എന്നിങ്ങനെയും ഈടാക്കാം.

തിരുവനന്തപുരം: കൊവിഡനന്തര രോഗങ്ങളുള്ളവരുടെ ചികിത്സാ നിരക്ക് തീരുമാനിച്ച് സർക്കാർ ഉത്തരവായി. രജിസ്ട്രേഷൻ, കിടക്ക, നഴ്സിങ് ചാർജ്, മരുന്ന് എന്നിവ ഉൾപ്പെടെ എൻ എ ബി എച്ച് അക്രഡിറ്റേഷൻ ഉള്ള സ്വകാര്യ ആശുപത്രികളിൽ ജനറൽ വാർഡുകളിൽ ദിവസം പരമാവധി 2910 രൂപയേ ഈടാക്കാവൂവെന്ന് ഉത്തരവിൽ പറയുന്നു. അക്രഡിറ്റേഷൻ ഇല്ലാത്ത സ്വകാര്യ ആശുപത്രിയിൽ ജനറൽ വാർഡിൽ 2645 ആയിരിക്കും നിരക്ക്. സർക്കാർ ആശുപത്രികളിൽ വാർഡിന് 750 രൂപ ഈടാക്കാം.

ഹൈ ഡിപ്പൻഡൻസി യൂണിറ്റിൽ 1250, ഐ സി യു 1500, വെന്റിലേറ്റർ ഉള്ള ഐ സി യു വിന് 2000 രൂപ എന്നിങ്ങനെയും ഈടാക്കാമെന്നും ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗമായവർക്ക് സർക്കാർ ആശുപത്രിയിൽ തുടർന്നും സൗജന്യചികിത്സ ലഭ്യമാകും. കൊവിഡനന്തര രോഗലക്ഷണങ്ങൾ, കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഒന്നിലേറെ അവയവങ്ങളെ ബാധിക്കുന്ന മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം, ശ്വാസകോശ ബുദ്ധിമുട്ടുകൾ എന്നിവയക്കും ചികിത്സയ്ക്കും ഒരേ നിരക്കാണ്.

എൻ എ ബി എച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിലെ ജനറൽ വാർഡിൽ ഒരുദിവസത്തെ നിരക്ക് 2645 രൂപയും അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 2910 രൂപയുമാണ്.

ഹൈ ഡിപ്പൻഡൻസി യൂണിറ്റ്
എൻ എ ബി എച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരുദിവസത്തെ നിരക്ക് 3795 രൂപയും
അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ- 4175 രൂപയുമാണ്.

എൻ എ ബി എച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഐ സി യുവിന് ഒരു ദിവസത്തെ നിരക്ക് 7800 രൂപയും അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 8580 രൂപയുമാണ്.

എൻ എ ബി എച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ വെന്റിലേറ്ററോടുകൂടി ഐ സി യുവിന് ഒരു ദിവസത്തെ നിരക്ക് 13,800 രൂപയും അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 15,180 രൂപയും ഈടാക്കാം.

Related Posts