ഡൽഹിയിൽ പ്രധാനമന്ത്രിക്കെതിരെ പോസ്റ്ററുകൾ; 6 പേർ അറസ്റ്റിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് നടപടി സ്വീകരിച്ച് ഡൽഹി പോലീസ്. 36 കേസുകളിലായി ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ രണ്ടുപേർക്ക് സ്വന്തമായി പ്രിന്റിംഗ് പ്രസ്സുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം പോസ്റ്ററുകളാണ് പിടിച്ചെടുത്തത്. 'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ' തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പോസ്റ്ററുകളിൽ ഭൂരിഭാഗവും അച്ചടിച്ചിരുന്നത്. പൊതുസ്ഥലം വൃത്തിഹീനമാക്കിയതും പോസ്റ്ററുകളിൽ അച്ചടിച്ച സ്ഥലത്തിന്‍റെയും സ്ഥാപനത്തിന്‍റെയും പേര് ഇല്ലാത്തതും നിയമലംഘനമാണെന്ന് പോലീസ് പറയുന്നു. ചൊവ്വാഴ്ച രജിസ്റ്റർ ചെയ്ത 136 എഫ്ഐആറുകളിൽ 36 എണ്ണം മോദി വിരുദ്ധ പോസ്റ്ററുകളുമായി ബന്ധപ്പെട്ടതാണെന്ന് പോലീസ് വ്യക്തമാക്കി. എ.എ.പി ഓഫീസിലേക്ക് കൈമാറാനുള്ള 2,000 പോസ്റ്ററുകളാണ് പിടിച്ചെടുത്തതെന്ന ആരോപണവും ഉയരുന്നുണ്ട്. മോദി സർക്കാരിൻ്റെ സ്വേച്ഛാധിപത്യം മൂർധന്യത്തിൽ എന്നാണ് ഈ സംഭവത്തെപ്പറ്റി ആം ആദ്മി പാർട്ടി ട്വിറ്ററിലൂടെ വിമർശിച്ചത്.



Related Posts